ജനം എല്‍ഡിഎഫിനൊപ്പം : മുഖ്യമന്ത്രി

ചെയ്യാന്‍ കഴിയുന്നതേ പറയൂ, പറയുന്നത് ചെയ്യും : മുഖ്യമന്ത്രി

തിരുവനന്തപുരം : ജനങ്ങള്‍ക്കൊപ്പമാണ് എല്‍ഡിഎഫെന്നും എല്‍ഡിഎഫിനൊപ്പമാണ് ജനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെയ്യാന്‍ കഴിയുന്നതേ പറയൂവെന്നും പറയുന്നത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ സമാപനസമ്മേളനം പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ വിഷമത്തിലാകുമ്ബോള്‍ അതിനുമുന്നില്‍ നിസ്സഹായതയോടെ തലയില്‍ കൈവച്ചിരിക്കുന്ന സര്‍ക്കാരല്ല നാടിന് വേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉചിതമായ ഇടപെടല്‍ ഈ സര്‍ക്കാര്‍ നടത്തിയോ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ. പലവട്ടം അത് നടത്തിക്കഴിഞ്ഞു. ഇനിയും അങ്ങനെതന്നെയാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. യുഡിഎഫിന്റെയും ബിജെപിയുടെയും കുപ്രചാരണത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്ന ആശങ്കയില്ല–- മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയിലെ 600 വാഗ്ദാനത്തില്‍ 570 എണ്ണവും പൂര്‍ണമായും നടപ്പാക്കിയാണ് എല്‍ഡിഎഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്.

പ്രതിസന്ധിയുടെ ഘട്ടത്തിലും അസാധ്യമായത് നേടാനായത് ജനങ്ങളുടെ ഒരുമയും ഇച്ഛാശക്തിയുംകൊണ്ടാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പല വികസനപദ്ധതികളും യാഥാര്‍ഥ്യമായി. ജനങ്ങളാണ് നേട്ടങ്ങളുടെ നേരവകാശികള്‍. ഒന്നിന്റെയും മേന്മ സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല. പക്ഷേ, നമ്മുടെ നാടിനൊരു മേന്മയുണ്ട്. അത് കണ്ടില്ലെന്ന് നടിക്കരുത്. വെല്ലുവിളികളെ ഐക്യത്താല്‍ അതിജീവിച്ച ജനതയെ ഏതെങ്കിലും ഘട്ടത്തില്‍ ഒരു നല്ലവാക്ക് പറഞ്ഞ് അഭിനന്ദിക്കുകയെങ്കിലും ചെയ്യാന്‍ തയ്യാറാകാത്ത പ്രതിപക്ഷം ജനങ്ങളെയാണ് അപമാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഒന്നിനുപോലും പ്രതിപക്ഷം അനുകൂലമായി ശബ്ദിച്ചില്ല. രാഷ്ട്രീയമായ ഭിന്നതയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ എന്തിനാണ് എതിര്‍ക്കുന്നത്. അധികാരത്തിലെത്തിയാല്‍ കേരളബാങ്ക് പിരിച്ചുവിടുമെന്നാണ് യുഡിഎഫ് പറയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍നിന്നടക്കം കേരളബാങ്കിനെക്കുറിച്ച്‌ പഠിക്കാന്‍ സംഘങ്ങള്‍ എത്തുമ്പോഴാണ് ഇത്.

എന്തിനാണ് ഈ കെറുവെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍, ജനങ്ങള്‍ക്ക് വലിയ സംതൃപ്തിയുണ്ടെന്ന് പ്രതിപക്ഷത്തിനറിയാം. അപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഗവേഷണം നടത്തി ഓരോന്ന് കണ്ടുപിടിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനാകുമെന്ന ധാരണയിലാണ് ഇപ്പോള്‍ യുഡിഎഫും ബിജെപിയും ഇറങ്ങിയിരിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങള്‍കൊണ്ട് ഈ സര്‍ക്കാരിനെ വിലയിരുത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളെ അത്ര പെട്ടെന്നൊന്നും തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ല –- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് തകരാത്തത് ഇടതുപക്ഷമുള്ളതിനാല്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് തകരാത്തതെന്ന് എല്‍ഡിഎഫിനെ ആക്രമിക്കാന്‍ പുറപ്പെടുന്ന ദേശീയ നേതാക്കള്‍ ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ പദവിയിലിരുന്ന് പറയേണ്ട കാര്യങ്ങളല്ല രാഹുല്‍ ഗാന്ധി പറയുന്നത്. എല്‍ഡിഎഫിനെ ആക്രമിക്കാന്‍ വലിയ ഉത്സാഹം കാട്ടുന്നത് ആരെയാണ് സഹായിക്കുകയെന്ന് തിരിച്ചറിയണം. അതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടുമോ. പുതുച്ചേരിയില്‍ എന്തുചെയ്യാന്‍ കഴിഞ്ഞു. ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലേക്ക് പോകാന്‍ എന്താണ് രാഹുല്‍ ഗാന്ധിക്ക് മടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

spot_img

Related Articles

Latest news