തേരിത്‌ തെളിച്ചീടുക ധീരനാം സാരഥേ, നേരുന്നു നിങ്ങള്‍ക്ക്‌ ഞങ്ങള്‍ അഖില ഭാവുകം

‘‘തേരിത് തെളിച്ചീടുക ധീരനാം സാരഥേ, നേരുന്നു നിങ്ങള്‍ക്ക് ഞങ്ങള്‍ അഖില ഭാവുകം” – കുറച്ചു മുമ്പ് ഒരു വാരികയില്‍ എഴുതിയ ലേഖനം അവസാനിപ്പിച്ചത് എന്‍ വി കൃഷ്ണവാരിയര്‍ ജവഹര്‍ ലാല്‍ നെഹ്റുവിനെക്കുറിച്ച്‌ എഴുതിയ ഈ വരികളോടെയാണ്. പിണറായി വിജയനെന്ന ധീരനായ സാരഥിയോടും എനിക്ക് ഇതുതന്നെയാണ് പറയാനുള്ളത് ഒരിക്കല്‍കൂടി തേര് തെളിച്ചീടുക’.

ശനിയാഴ്ച ചിറക്കുനിയില്‍ സ്വരലയ സംഘടിപ്പിച്ച ‘വിജയം’ കലാസന്ധ്യയില്‍ കഥാകാരന്‍ ടി പത്മനാഭന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് കലാകേരളത്തിന്റെ അഭിമാനതാരങ്ങളടക്കം അണിനിരന്ന സദസ് സ്വീകരിച്ചത്.
തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി ലക്ഷ്യ സ്ഥാനത്തെത്തുകയെന്നതാണ് മനുഷ്യന്റെ മഹത്വം. മുഖ്യമന്ത്രിയുടെ കുറ്റങ്ങളെക്കുറിച്ചും കുറവുകളെക്കുറിച്ചും ഏറെ കോലാഹലങ്ങളുണ്ടാക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. പ്രവൃത്തിക്കുന്നയാള്‍ക്കേ തെറ്റു പറ്റൂ. വെറുതെയിരിക്കുന്നവര്‍ക്ക് അതുണ്ടാവില്ല.

കുമാരനാശാന്‍ ഒരിക്കല്‍ പാടുകയുണ്ടായി ‘ചില വീഴ്ചകള്‍ മഹാനുശോഭയാം മലയില്‍ കന്ദരമെന്നപോലവെ’. കന്ദരമെന്നാല്‍ ഗുഹ. ഹിമാലയത്തിന്റെ ഔന്നത്യത്തെക്കുറിച്ച്‌ പറയാതെ അടിയിലുള്ള എലികളും പെരുച്ചാഴികളും തുരന്ന മാളങ്ങളെക്കുറിച്ച്‌ പറയുക. ആ മാളങ്ങള്‍ മാത്രം കാണുക. അത് അങ്ങേയറ്റം ജുഗുപ്സാവഹമായ കാര്യമാണ്.

അഞ്ചു വര്‍ഷം മുമ്പ് ദേശാഭിമാനി വാരികയില്‍ ഞാന്‍ ഒരു ലേഖനമെഴുതി. അതിന്റെ തലക്കെട്ട് ‘രക്ഷകന്റെ വരവ്’ എന്നായിരുന്നു. അന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ടില്ല. പ്രളയമോ നിപയോ മഹാമാരികളോ കോവിഡോ വന്നിരുന്നില്ല. ഇനിയും നമ്മള്‍ ഉദ്ദിഷ്ട സ്ഥാനത്തെത്തിയിട്ടില്ല. ലക്ഷ്യം വളരെ അകലെയൊന്നുമല്ല – ടി പത്മനാഭന്‍ പറഞ്ഞു.

spot_img

Related Articles

Latest news