അമിത്‌ ഷായുടെ ഗബ്ബര്‍സിങ് ഭീഷണി കേരളത്തില്‍ നടക്കില്ല: ബൃന്ദ കാരാട്ട്‌

കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി ഷോലെ സിനിമയിലെ ഗബ്ബര്‍സിങ്ങിനെപ്പോലെ അമിത് ഷാ നടത്തുന്ന ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപിക്ക് ഭരണം കിട്ടാത്ത എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ഉപകരണമാക്കി നേതാക്കളെ ആക്രമിക്കുന്നു.

കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ശക്തമായ ജനകീയാടിത്തറയുള്ള എല്‍ ഡി എഫ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി തകര്‍ക്കാമെന്ന് അമിത് ഷായും ബിജെപിയും വ്യാമോഹിക്കേണ്ട.

സംസ്ഥാനത്ത് വീശിയടിക്കുന്ന എല്‍ഡിഎഫ് അനുകൂല തരംഗത്തില്‍ യുഡിഎഫും ബിജെപിയും തകര്‍ന്നടിയുമെന്നും കല്‍പ്പറ്റയില്‍ ബൃന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അമിത് ഷാ എവിടെപ്പോയാലും അവിടെയെല്ലാം സാമുദായിക ലഹള ഉറപ്പാണ്. വിദ്വേഷത്തിന്റെ വിഷംചീറ്റുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഇദ്ദേഹം വെറുപ്പിന്റെ മന്ത്രിയാണ്. കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാനാണ് ബിജെപി ശ്രമം. മുസ്ലിംലീഗിന് വോട്ട് ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെക്കുറിച്ച്‌ അമിത് ഷാക്ക് മൗനമാണ്.

ബിജെപി യുഡിഎഫിനെയും മതതീവ്രവാദികളെയും സഹായിക്കുന്നു. രാജ്യം മുഴുവന്‍ മോഡിയും ആര്‍എസ്‌എസും വാഷിങ് മെഷീനുമായി പോകുന്നു, എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഈ വാഷിങ് മെഷീനിലിട്ട് ബിജെപിയാക്കി മാറ്റുകയാണ്. എട്ട് സംസ്ഥാനങ്ങളില്‍ ജനവിധി ബിജെപിക്കെതിരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സഹായത്തോടെ ഇവിടങ്ങളിലെല്ലാം അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. കോണ്‍ഗ്രസ് ഉപ്പുവച്ച കലം പോലെയായി.

സംസ്ഥാനം പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്. രണ്ട് ആദിവാസി സംവരണ മണ്ഡലമുള്ള വയനാട്ടില്‍ വന്ന അമിത് ഷാ ആദിവാസികളെ കുറിച്ച്‌ ഒരക്ഷരം മിണ്ടിയില്ല. ആദിവാസികളുടെ വനാവകാശ നിയമം മോഡി സര്‍ക്കാര്‍ അട്ടിമറിച്ചു. വനത്തില്‍നിന്ന് അവരെ കുടിയിറക്കി പകരം ഖനി മാഫിയകള്‍ക്ക് തീറെഴുതിയെന്നും ബൃന്ദ പറഞ്ഞു.

spot_img

Related Articles

Latest news