വെെറ്റിലയിലെ ഗതാഗതക്കുരുക്കിന്‌ ‌ ശാശ്വത പരിഹാരം വരുന്നു

കൊച്ചി : മണിക്കൂറില്‍ പതിനായിരക്കണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന വൈറ്റില ജങ്‌ഷനിലെ ഗതാഗതക്കുരുക്കിന്‌ ‌ ശാശ്വത പരിഹാരം കാണാനുള്ള മാര്‍ഗവുമായി സര്‍ക്കാര്‍. താല്‍ക്കാലികമായും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികളാണ്‌ ആസൂത്രണം ചെയ്യുന്നത്‌.

എല്ലാ ജനപ്രതിനിധികളും വകുപ്പുകളും ഇതിനായി ഒരേ മനസ്സോടെ ഇറങ്ങാന്‍ വ്യാഴാഴ്‌ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. വൈറ്റിലയിലെ ഗതാഗതം സുഗമമാക്കാന്‍ മന്ത്രി മുഹമ്മദ്‌ റിയാസ്‌ മുന്‍കൈയെടുത്ത്‌ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു യോഗം.

പൊതുമരാമത്തുവകുപ്പും ദേശീയപാത അതോറിറ്റിയും ട്രാഫിക് പൊലീസും സംയുക്തമായി തയ്യാറാക്കിയ രണ്ടു പരിഹാരമാര്‍ഗങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

ദീര്‍ഘകാല പദ്ധതിക്കായി രണ്ടേക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതിനു വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. തുടര്‍ന്ന്‌ വിശദ പദ്ധതി റിപ്പോര്‍ട്ട്‌ തയ്യാറാക്കി വകുപ്പുമന്ത്രിമാര്‍ക്ക്‌ കൈമാറും.

ഇതിന്റെ തുടര്‍പ്രവര്‍ത്തനം സ്ഥിരമായി അവലോകനം ചെയ്യുന്നതിന്‌ കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കാനും തീരുമാനിച്ചു. ദീര്‍ഘകാല പദ്ധതിയെക്കുറിച്ച്‌ ദേശീയപാത അതോറിറ്റി പരിശോധന നടത്തും.
ഹ്രസ്വകാല പദ്ധതിയുമായി ബന്ധപ്പെട്ട് വിശദപഠനം നടത്താന്‍ വൈറ്റില പ്രദേശത്തെ അഞ്ച്‌ കൗണ്‍സിലര്‍മാരെയും ട്രാഫിക് പൊലീസിനെയും മറ്റ് വകുപ്പുകളെയും സംയുക്തമായി യോഗം ചുമതലപ്പെടുത്തി.

സിഗ്‌നല്‍ സംവിധാനത്തില്‍ മാറ്റം വരുത്തും: മേയര്‍

ട്രാഫിക് സിഗ്നലിങ്‌ സിസ്റ്റം മാറ്റാന്‍ ദേശീയപാത അതോറിറ്റിക്ക്‌ കത്ത് നല്‍കുമെന്നും സിസ്റ്റത്തില്‍ മാറ്റം വരുത്തുമെന്നും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. ഇതിനായി കൊച്ചിന്‍ സ്‌മാര്‍ട്ട്‌ മിഷന്‍ ലിമിറ്റഡിന്റെയും സഹായം തേടും. ഹ്രസ്വകാലത്തേക്കുള്ള പരിഹാരമെന്ന നിലയില്‍ ട്രാഫിക് ഐലന്‍ഡുകളിലെ കുറെയധികംഭാഗം പൊളിച്ചുമാറ്റണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

പുതിയ ബസ് സ്റ്റോപ്പുകളിലും ട്രാഫിക് സിഗ്നല്‍ സംവിധാനത്തിലും മാറ്റംവരുത്താന്‍ പൊതുമരാമത്തുവകുപ്പില്‍നിന്നും കേരള റോഡ് ഫണ്ട് ബോര്‍ഡില്‍നിന്നും അനുമതി തേടുമെന്നും മേയര്‍ അറിയിച്ചു.

spot_img

Related Articles

Latest news