മലയാള സിനിമയിലെ മുത്തശ്ശൻ യാത്രയായി

കണ്ണൂ‍ര്‍: ചലച്ചിത്ര നടനും സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

1996-ല്‍ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പര്‍താരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു.
1922 ഒക്ടോബര്‍ 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജനനം. പയ്യന്നൂര്‍ ബോയ്സ് ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്.

കമ്യൂണിസ്റ്റ് സഹയാത്രികയിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടിലായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കാറുണ്ട്. എകെജി അയച്ച കത്തുകള്‍ ഇന്നും നിധിപോലെ അദ്ദേഹം സൂക്ഷിക്കുന്നുമുണ്ട്.

മുത്തച്ഛന്‍ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. എഴുപത്തിയാറാം വയസ്സിലായിരുന്നു സിനിമയിലരങ്ങേറ്റം കുറിച്ചത്. കൈതപ്രത്തിന്‍റെ വീട്ടിലെത്തിയ സംവിധായകന്‍ ജയരാജ് തന്‍റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛന്‍ കഥാപാത്രമായി കൈതപ്രത്തിന്‍റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ, മലയാളത്തിന് മനോഹരമായി കുസൃതിയോടെ ചിരിക്കുന്ന ഒരു മുത്തച്ഛനെ കിട്ടി.

ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തര്‍ജ്ജനം. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍.

മീഡിയ വിങ്സ്, കണ്ണൂർ

spot_img

Related Articles

Latest news