വിഷ്ണുനാരായണന്‍ നമ്പൂതിരി - മനുഷ്യനെയും പ്രകൃതിയെയും സ്നേഹിച്ച കവി
തിരുവനന്തപുരം: കാറിലും സ്കൂട്ടറിലുമൊക്കെ പ്രഫസര്‍മാര്‍ കോളജിലെത്തും. വിഷ്ണുനാരായണന്‍ നമ്പൂതിരി സൈക്കിളിലാണ് വരുന്നത്. അതും വെളുത്തമുണ്ടും നീണ്ട ഖദര്‍ ജുബ്ബയും വേഷം. ഇംഗ്ലീഷ് അധ്യാപകന് പറ്റിയതല്ല ഈ വേഷമെന്ന ആക്ഷേപം കോളജില്‍ പലകോണില്‍നിന്ന് ഉയര്‍ന്നെങ്കിലും അദ്ദേഹം സ്വന്തം താല്പര്യത്തില് നിന്ന് തെല്ലിട വ്യതിചലിക്കാന്‍ കൂട്ടാക്കിയില്ല.
അദ്ദേഹത്തിന്റെ കവിത അഭിസംബോധന ചെയ്യുന്നത് മനുഷ്യനെയാണ്. ഊരോ പേരോ ജാതിയോ വേര്‍തിരിക്കാത്ത പച്ചമനുഷ്യനെ. അതുകൊണ്ടാണ് പേരെടുത്ത കവിയുടെയോ പ്രഗല്ഭനായ അധ്യാപകന്റെയോ ജാടകളില്ലാതെ അദ്ദേഹത്തിന് മണ്ണില്‍ച്ചവിട്ടി നടക്കാനായത്. സൈലന്റ് വാലി പദ്ധതിക്കെതിരെ കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയിലെ പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി.
എന്‍.വി. കൃഷ്ണവാര്യരുടെയും സുഗതകുമാരിയുടെയും നേതൃത്വത്തിലുണ്ടായ പ്രകൃതിസംരക്ഷണസമിതി എന്ന കൂട്ടായ്മയെ പദ്ധതി അനുകൂലികള്‍ അന്ന് പരിഹസിച്ചത് മരക്കവികള് എന്നായിരുന്നു. അത്തരം പരിഹാസങ്ങളെ നേരിട്ട് വിഷ്ണുനാരായണന്‍ നമ്പൂതിരി അടക്കമുള്ളവര്‍ സമരത്തിലുറച്ചുനിന്നു. അവരുടെ നിലപാടാണ് ശരിയെന്ന് പില്ക്കാലത്ത് കേരളത്തിലെ പ്രകൃതിസ്നേഹികള്‍ തിരിച്ചറിഞ്ഞു.
സൗമ്യനാണെങ്കിലും മൂര്‍ച്ചയുള്ള കവിതകളായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എഴുത്തുകാരനായും അധ്യാപകനായും ഒരുപോലെ ശിരസ്സുയര്‍ത്തി അദ്ദേഹത്തിന് നില്ക്കാനായതും അതുകൊണ്ടാണ്. എം.എ പഠനത്തിനുശേഷം കോളജ് അധ്യാപകനായി. ഇംഗ്ലീഷ് ആണ് ഇഷ്ടവിഷയം. . ഭാരതീയ കാവ്യപൈതൃകത്തിലും വേദസംസ്കാരത്തിലുമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന കവിയുടെ അസ്തിത്വം. എങ്കിലും ആധുനിക കാവ്യസങ്കല്പങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വേരുകള്‍.
യാത്രകളും പ്രിയമായിരുന്നു കവിക്ക്. അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എട്ടുതവണ ഹിമാലയത്തിലേക്കും പോയി.