കര്‍ഷകര്‍ക്കെതിരെയുളള മനുഷ്യത്വഹീനമായ ഉപരോധ നടപടികള്‍ പിന്‍വലിക്കണം: സിപിഎം

ദില്ലി: കര്‍ഷകപ്രതിഷേധം തടയാന്‍ ഡല്‍ഹി പൊലീസ് സ്വീകരിച്ചിരിക്കുന്ന മനുഷ്യത്വഹീനമായ ഉപരോധ നടപടികള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ധീരമായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഇതര അവശ്യവസ്തുക്കളും ലഭ്യമാക്കുന്നത് തടയുന്ന ഡല്‍ഹി പൊലീസിന്റെ നടപടി അപലപനീയമാണ് എന്നും സിപിഎം വ്യക്തമാക്കി.

ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജലബോര്‍ഡ് ടാങ്കറുകളില്‍ കര്‍ഷകര്‍ക്ക് വെള്ളം എത്തിക്കുന്നത് പൊലീസ് തടഞ്ഞു. ശൗചാലയങ്ങള്‍ അടക്കം ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളും ഡല്‍ഹി പൊലീസ് ബലമായി ഒഴിപ്പിച്ചു. ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവരുടെ കടമ നിര്‍വഹിക്കുന്നതില്‍നിന്ന് തടയുന്നത് നിയമ വിരുദ്ധമാണ് എന്നും സിപിഎം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

കര്‍ഷകരെ പട്ടിണിക്കിട്ട് സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന ധാരണയിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് മനുഷ്യത്വവിരുദ്ധമായ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇതൊന്നും വിജയിക്കില്ല. കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണി ചേരുകയാണ്. ഹീനമായ നടപടികളില്‍നിന്ന് പിന്തിരിയാന്‍ ഡല്‍ഹി പൊലീസിനു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണം എന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news