കോഴിക്കോട്: കോഴിക്കോട് തെരുവുനായ ആക്രമണം. കുറ്റ്യാടി മൊകേരിയിൽ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചുപേർക്കാണ് കടിയേറ്റത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം,പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ് കുട്ടി. പേവിഷബാധയുടെ ലക്ഷണങ്ങളാണ് കുട്ടി പ്രകടിപ്പിക്കുന്നതെങ്കിലും കുട്ടിക്ക് പേവിഷബാധയെ ഏറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. കുട്ടിയുടെ ശരീരസ്രവങ്ങൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം വരുമെന്നാണ് പ്രതീക്ഷ.
കുട്ടിക്ക് വൈദ്യസഹായം നൽകാനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഓഗസ്റ്റ് 14നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്നാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.