യൂറോ കിരീടവുമായി സ്പെയിൻ;ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ കീഴടക്കിയാണ് സ്പെയിൻ യൂറോ ചാമ്പ്യൻമാരായത്

യൂറോ കിരീടത്തില്‍ സ്പെയിനിന്റെ നാലാം മുത്തം. ബെർലിനിലെ ഒളിംമ്പിക് സ്റ്റേഡിയം വേദിയായ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പെയിൻ യൂറോ ചാമ്പ്യൻമാരായത്.നിക്കോ വില്യംസും മികേല്‍ ഒയർസബാലുമാണ് സ്പെയിനിന്റെ സ്കോറർമാർ. കോള്‍ പാല്‍മർ ഇംഗ്ലണ്ടിനായി ഒരു ഗോള്‍ മടക്കി. ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം യൂറോ ഫൈനല്‍ തോല്‍വിയാണിത്. ഇത്തവണത്തെ യൂറോയില്‍ ശൈലിമാറ്റവുമായി ഒരു പറ്റം യുവനിരയുമായെത്തിയ സ്പെയിൻ അർഹിച്ച കിരീടം തന്നയാണിത്. ആദ്യപകുതിയില്‍ ഇരുടീമും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വലകുലുക്കാനായില്ല. ആദ്യ പകുതിയില്‍ ആധിപത്യം സ്പെയിനായിരുന്നു. 70 ശതമാനമാണ് ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്പെയിനിന്റെ ബാള്‍ പൊസഷൻ. പാസിംഗിലും മുന്നിട്ടു നിന്ന അവ‌ർ 6 കോർണറുകളും നേടിയെടുത്തു.

പ്രതിരോധത്തിലും ഒപ്പം കൗണ്ടർ അറ്റാക്കിലുമായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രദ്ധ. തുടക്കം മുതലേ സ്പെയിൻ കളിയുടെ കടിഞ്ഞാണ്‍ കൈക്കലാക്കി. 5-ാം മിനിട്ടില്‍ സ്പെയിന് അനുകൂലമായി ആദ്യകോർണർ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടർന്നും സ്പാനിഷ് ടീം ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ മെനഞ്ഞു. ഇടതുവിംഗില്‍ നിക്കോ വില്യംസായിരുന്നു മുന്നേറ്റങ്ങളുടെ പ്രധാന സൂത്രധാരൻ.ആദ്യ 15 മിനിട്ടില്‍ 80 ശതമാനമായിരുന്നു സ്‌പെയിനിന്റെ ബാള്‍ പൊസഷൻ.
15-ാം മിനിട്ടിലാണ് ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നൊരു മികച്ച നീക്കം കാണുന്നത്. സാക്കയും കെയ്ല്‍ വാക്കറും ചേർന്ന് നടത്തിയ ആ മുന്നേറ്റം കോർണറില്‍ അവസാനിച്ചു.

25-ാം മിനിട്ടില്‍ ഡാനികാർവഹാലിനെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരികേൻ മഞ്ഞക്കാർഡ് കണ്ടു. 31-ാംമിനിട്ടില്‍ ഡെക്‌ലാൻ റൈസിനെ ചലഞ്ച് ചെയ്തസ്പെയിനിന്റെ ഡാനി ഓള്‍മോയ്ക്കും മഞ്ഞക്കാർഡ് കിട്ടി. 34-ാംമിനിട്ടില്‍ സ്പെയിന് തുടരെ രണ്ട് കോർണറുകള്‍ കിട്ടിയെങ്കിലും ഫലമില്ലാതെ പോയി. നിക്കോ വില്യംസ് വിംഗ് മാറിയും ഗ്രൗണ്ട് നിറഞ്ഞ് കളിച്ചു. തുടർന്നും ഇരുടീമും ഗോളിനായി നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 42-ാംമിനിട്ടില്‍ സ്പാനിഷ് ക്യാപ്ടൻ അല്‍വാരാ മൊറാട്ടയുടെ ഒറ്റയ്ക്കുള്ള നീക്കം ഇഗ്ലീഷ് പ്രതിരോധ നിര സമ‌ർത്ഥമായി തടഞ്ഞു .
ഒന്നാം പകുതിയുടെ അവസാന നിമിഷം ഇംഗ്ലീഷ് ബോക്സിന് തൊട്ടു വെളിയില്‍ നിന്ന് ഇംഗ്ലണ്ടിന് ഫ്രീകിക്ക് കിട്ടി. റൈസെടുത്ത ഫ്രീകിക്കില്‍ നിന്ന് കിട്ടിയ പന്ത് പോസ്റ്റിനരികില്‍ നിന്ന് ഫോഡൻ ഗോളിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും സ്പാനിഷ് ഗോളി ഉനെ സിമോണ്‍ കൈപ്പിടിയിലൊതുക്കി.

രണ്ടാം പകുതിയുടെതുടക്കത്തില്‍ തന്നെ നിക്കോ വില്യംസ് സ്‌പെയിനിനെ മുന്നില്‍ എത്തിച്ചു. 47-ാം മിനിട്ടില്‍ കൗമാര താരം ലമിൻ യമാലിന്റെ പാസില്‍ നിന്നാണ് മാർക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോ വലകുലുക്കിയത്. 53-ാം മിനിട്ടില്‍ സുബിമെൻഡിയെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന്റെ ജോണ്‍ സ്റ്റോണ്‍സ് മഞ്ഞ കണ്ടു.സപെയിനിന്റെ തുടരാക്രമണങ്ങള്‍ക്കിടെ തരിച്ചടിക്കാൻ ജൂഡ് ബെല്ലിംഗ്ഹാമിന്റെയും ഫോഡന്റെയും നേതൃത്വത്തില്‍ ഇംഗ്ലണ്ടും ഇരച്ചെത്തി. 66-ാം മിനിട്ടില്‍ യമാലിന്റെ ഗോളെന്നുറച്ച ഷോട്ട് ഇംഗ്ലീഷ് ഗോളി പിക്ഫോർഡ് തട്ടിയകറ്റി.

കോബി മൈനോയ്ക്ക് പകരം 70-ാം മിനിട്ടില്‍ കളത്തിലെത്തിയ കോള്‍ പാല്‍മർ 73-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.കൗണ്ടർ അറ്റാക്കില്‍ നിന്നാണ് ഗോള്‍ വന്നത്. സാക്ക ബോക്സിലേക്ക് നല്‍കിയ പന്ത് വണ്‍ടച്ച്‌ പാസിലൂടെ ജൂഡ് പാല്‍മർക്ക് മറിച്ചു. ബോക്സിന് തൊട്ടുവെളിയില്‍ നിന്ന് പാല്‍മ‌ർ തൊടുത്ത നിലം പറ്റെയുള്ല ലോംഗ് റേഞ്ചർ സിമോമണെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് കയറി. 81-ാംമിനിട്ടില്‍ യമാലിന്റെ ക്ലോസ് റേഞ്ച് ശ്രമത്തിന് മുന്നില്‍ പിക്പോർഡ് വന്മതിലായി. 86-ാം മിനിട്ടില്‍ ഒയർസബാല്‍ സ്പെയിനിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി.കുക്കുറെല്ലയുടെ പാസില്‍ നിന്നായിരുന്നു ഒയർസബാലിന്റെ തകർപ്പൻ ഫിനിഷ്.

spot_img

Related Articles

Latest news