റിയാദ്: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി നേടിയ മികച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദിൽ യു.ഡി.എഫ് പ്രവർത്തകർ വിജയാരവം സംഘടിപ്പിച്ചു. ബത്ഹ കെ.എം.സി.സി ഓഫീസിൽ വെച്ച് ഒ.ഐ.സി.സിയുടെയും കെഎംസിസിയുടെയും മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സംസ്ഥാന സർക്കാറിനെതിരെയുള്ള ജനങ്ങളുടെ എതിർപ്പാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഭരണ വിരുദ്ധ വികാരം ജനങ്ങളിൽ പ്രകടമാണെന്നും ജനദ്രോഹ സർക്കാറിന്റെ നയങ്ങൾക്കേറ്റ കനത്ത പ്രഹരമാണ് നിലമ്പൂർ ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവശത അനുഭവിക്കുന്നവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും കഴിയാത്ത ഭരണകൂടമാണ് ഇന്ന് കേരളം ഭരിക്കുന്നത്. ആശാ വർക്കർമാർ മാസങ്ങളായി നടത്തുന്ന ന്യായമായ സമരത്തെ കാണാനോ, മുഖവിലക്ക് എടുക്കാനോ കഴിയാത്ത സർക്കാർ നിലമ്പൂരിലെ പരാജയം ഉൾകൊണ്ട് കണ്ണ് തുറക്കാൻ തയ്യാറാവാണെന്ന് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ കുഞ്ഞി കുമ്പള അഭിപ്രായപ്പെട്ടു.
ജനവിധിയെ വർഗീയമാക്കാനും അവഹേളിക്കുവാനും ശ്രമിക്കുന്ന സി പി എം നിലപാട് അപഹാസ്യമാണ്. മലപ്പുറത്ത് തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാത്തവരെ തീവ്രവാദികളാക്കാനാണ് എക്കാലത്തും സിപിഎം ശ്രമിക്കുന്നതെന്ന് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.
സംഘടനാ ഭാരാവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, ഉസ്മാൻ അലി പാലത്തിങ്ങൽ, സത്താർ താമരത്ത്, ഷാഫി മാസ്റ്റർ തുവ്വൂർ, രഘുനാഥ് പറശ്ശിനിക്കടവ്, സുരേഷ് ശങ്കർ, മുജീബ് ഉപ്പട, സലീം ആർത്തിയിൽ , ജംഷി തുവ്വൂർ, വഹീദ് വാഴക്കാട്, അഷ്‌റഫ് മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. സഫീർഖാൻ കരുവാരക്കുണ്ട്, ശരീഫ് അരീക്കോട്, ഷറഫു ചിറ്റ, മജീദ് മണ്ണാർമല എന്നിവർ ആഘോഷ പരിപാരികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രവർത്തകർ ആര്യാടൻ ഷൗക്കത്തിന്റെ തിളക്കമാർന്ന വിജയക്കെ ആഘോഷമാക്കിയത്.