ലഖ്‌നൗ: ഉത്തർപ്രദേശില്‍ തുടർച്ചയായുള്ള ലൈംഗിക പീഡനം സഹിക്ക വയ്യാതെ 32 വയസ്സുള്ള മകനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.മണ്ഡാവലിയിലെ ശ്യാമില ഗ്രാമത്തിലായിരുന്നു സംഭവം. ലഹരിക്ക് അടിമയായ മകൻ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. 2025 ഓഗസ്റ്റ് 7 ന് രാത്രി 11 മണിയോടെയാണ് സംഭവം. മകനായ അശോകിനെ (32) മൂർച്ചയുള്ള വെട്ടുകത്തി ഉപയോഗിച്ച് സ്ത്രീ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഭർത്താവ് വീട്ടുമുറ്റത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ മദ്യപിച്ച നിലയില്‍ മകൻ വീട്ടിലേക്ക് എത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍, മകനെ കൊന്നതായി 56കാരിയായ സ്ത്രീ സമ്മതിച്ചതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മകന്‍ തന്നെ ബലാത്സംഗം ചെയ്ത കാര്യം പുറത്ത് പറയാതെ മറച്ചുവച്ചതായിരുന്നു. എന്നാല്‍ ഏഴാം തിയതി മദ്യലഹരിയില്‍ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. മകനില്‍ നിന്നും കുതറി മാറിയ സ്ത്രീ വീട്ടില്‍ നിന്നും മാറി നില്‍ക്കുകയും, മകന്‍ ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
മകനെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ കള്ളന്‍ കയറിയെന്നും അയാള്‍ മകനെ അപായപ്പെടുത്തി എന്നും സ്ത്രീ നാട്ടുകാരെ വിശ്വസിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അശോകിനെയായിരുന്നു. എന്നാല്‍ സംഭവസ്ഥലം പരിശോധിച്ച പൊലീസിന് കള്ളന്‍ അശോകിനെ കൊലപ്പെടുത്തി എന്ന വിശദീകരണത്തില്‍ ദുരൂഹത തോന്നിയിരുന്നു. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ താനാണ് മകനെ കൊലപ്പെടുത്തിയതെന്ന് സ്ത്രീ തുറന്ന് പറയുകയായിരുന്നു.
മകന്‍ ആദ്യം തന്നെ ബലാത്സംഗം ചെയ്തിരുന്നു എന്നും രണ്ടാമതും അതിനുള്ള ശ്രമം നടന്നപ്പോഴാണ് കൊലപ്പെടുത്തിയതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വാക്കത്തിയും രക്തക്കറ പുരണ്ട വസ്ത്രങ്ങളും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ചോദ്യം ചെയ്യലില്‍, അപമാനം ഭയന്ന് തന്റെ കുടുംബത്തില്‍ നിന്ന് ആക്രമണങ്ങള്‍ മറച്ചുവെച്ചതായി സ്ത്രീ പറഞ്ഞുവെന്ന് എസ്പി സഞ്ജീവ് വാജ്‌പേയി പറഞ്ഞു.