റിയാദിലെ എക്സിറ്റ് 18-ലെ എം.സി.എ ഗ്രൗണ്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഫ്രണ്ട്സ് ഇലവനെ പരാജയപ്പെടുത്തി മാസ്റ്റേഴ്സ്, NNN പ്രീമിയർ ലീഗ് സീസൺ-4 കിരീടം സ്വന്തമാക്കി.
ഫൈനൽ മത്സരത്തിൽ ടോസ് നേടിയ മാസ്റ്റേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാസ്റ്റേഴ്സ് ബൗളർമാരുടെ മാരകമായ സ്പെല്ലുകൾക്ക് മുന്നിൽ ഫ്രണ്ട്സ് ഇലവൻ ബാറ്റിംഗ് നിര നിഷ്പ്രഭമായി. വെറും 12.2 ഓവറിൽ 86 റൺസിന് ഫ്രണ്ട്സ് ഇലവൻ എല്ലാവരും പുറത്തായി. ഫൈനലിലെ നിർണ്ണായക പ്രകടനത്തിന് ജിലിൻ മാത്യുവിനെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.
87 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മാസ്റ്റേഴ്സ് വളരെ അനായാസമാണ് വിജയം കണ്ടത്. വെറും 7.1 ഓവറിൽ തന്നെ മാസ്റ്റേഴ്സ് ലക്ഷ്യത്തിലെത്തി കിരീടത്തിൽ മുത്തമിട്ടു. ടൂർണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിങ്ങിലും ഫീൽഡിംഗിലും തിളങ്ങിയ ശരീഫ് പ്ലെയർ ഓഫ് ദി ടൂർണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഫ്രണ്ട്സ് ഇലവൻ റണ്ണർ അപ്പായപ്പോൾ, ആർ.സി.സി മൂന്നാം സ്ഥാനവും ഡ്രീം ആർട്ട് നാലാം സ്ഥാനവും കരസ്ഥമാക്കി.
സെമിഫൈനൽ മത്സരത്തിൽ കരുത്തരായ ഡ്രീം ആർട്ടിനെ പരാജയപ്പെടുത്തിയാണ് മാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 24 ടീമുകൾ മാറ്റുരച്ച ഈ 20-20 ക്രിക്കറ്റ് ടൂർണമെന്റിൽ വമ്പൻ നിരയെ തന്നെ പരാജയപ്പെടുത്തിയാണ് അവർ കിരീടത്തിൽ മുത്തമിട്ടത്.
വ്യക്തിഗത പുരസ്കാരങ്ങളിൽ മാസ്റ്റേഴ്സിലെ പ്രമോദ് മികച്ച ബൗളറായും, എം.ഡബ്ല്യു.സി.സിയിലെ ജാബി മികച്ച വിക്കറ്റ് കീപ്പറായും, ഡ്രീം ആർട്ടിലെ അഭി മികച്ച ഫീൽഡറായും തിരഞ്ഞെടുക്കപ്പെട്ടു. ആർ.സി.സിയിലെ റഹ്മാനാണ് മികച്ച ബാറ്റർ.
നവാസ് യൂണിവേഴ്സലിന്റെ നേതൃത്വത്തിൽ എം.സി.എ ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും മറ്റ് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.

