റിയാദ്: ഖത്തറില്‍ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തില്‍പ്പെട്ടു.അപകടത്തില്‍ രണ്ട് പേർ മരിച്ചു. മലപ്പുറം രാങ്ങാട്ടൂർ തെക്കേ പീടിയേക്കല്‍ അബ്ദുല്ലത്തീഫ് (കുഞ്ഞുമോൻ) എന്നയാളുടെ ഭാര്യയും മകളുമാണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയില്‍, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ഉംറ കർമങ്ങള്‍ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്‍മക്കള്‍, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിെൻറ മുൻവശത്തെ ഗ്ലാസ്സില്‍ (വിൻഡ്ഷീല്‍ഡ്) വന്ന് പതിക്കുകയും, ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട ലാൻഡ് ക്രൂയിസർ കാർ റോഡില്‍ പലതവണ മറിയുകയുമായിരുന്നു എന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലവില്‍ ദലം സെൻട്രല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ദമ്മാമില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നുമുള്ള ബന്ധുക്കളും നാട്ടുകാരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

