കോഴിക്കോട്: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ വാർത്തകൾ നിമിഷനേരം കൊണ്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് അതീവ നിർണ്ണായകമാണെന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത് അഭിപ്രായപ്പെട്ടു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) ആറാമത് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയ പ്രശ്നങ്ങളിലും സാന്ത്വന പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതു സമൂഹം മാതൃകയാകണം.
വെറും വാർത്താ വിതരണം എന്നതിനപ്പുറം, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ ഇത്തരം മാധ്യമക്കൂട്ടായ്മകൾക്ക് സമൂഹത്തിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടി കാട്ടി.
കോഴിക്കോട് ജില്ലാ ജോയിൻ സെക്രട്ടറി സഹല സലാഹുദ്ധീൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല ഓമശ്ശേരി, ശമ്മാസ് കത്തറമ്മൽ, തൗഫീഖ് പനാമ, മജീദ് താമരശ്ശേരി, ഫാസിൽ തിരുവമ്പാടി, സത്താർ പുറായിൽ തുടങ്ങിയവർ സംസാരിച്ചു.
2026-27 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുപ്പിൽ ഹബീബിയെ പ്രസിഡന്റായും ശമ്മാസ് കത്തറമ്മലിനെ സെക്രട്ടറിയായും തൗഫീഖ് പനാമയെ ട്രഷററായും സഹല സലാഹുദ്ദീൻ, പ്രകാശ് മുക്കം, റാഫി മാനിപുരം, ബഷീർ പി.ജെ, അർഷാദ്, ഇബ്രാഹിം കാരാട്ട്, ഹാരിസ്, പ്രതീഷ് ഉദയൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും നിയമപരമായ അവബോധത്തിനുമായി വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു.
സംഘടനയുടെ മുൻകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭാരവാഹികൾക്ക് ചടങ്ങിൽ ആദരിച്ചു. കൂടാതെ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പ്രത്യേക സ്നേഹോപഹാരങ്ങളും നൽകി. വിപുലമായ സംഘടനാ ചർച്ചകളോടെ നടന്ന സമ്മേളനം വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ സമാപിച്ചു.

