കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ സാധാരണ സ്റ്റീല്‍ ബെഞ്ചില്‍ ട്രെയിൻ കാത്തിരിക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ വൈറലാകുന്നത്.പുതിയ നിയമസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനൊപ്പം വലിയ സുരക്ഷാ സന്നാഹങ്ങളോ അകമ്പടിയോ ഇല്ലാതെയാണ് പിണറായി വിജയൻ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം സ്റ്റേഷനില്‍ എത്തുമ്പോള്‍ പ്രത്യേകം കസേരകള്‍ ഒരുക്കാറുണ്ടായിരുന്നതും വലിയ പൊലീസ് പട ചുറ്റുമുണ്ടാകാറുള്ളതും ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഈ ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തിന് പിന്നില്‍ ഒരാള്‍ ചിരിച്ചുനില്‍ക്കുന്നത് കാണിച്ച്, ‘മുൻപായിരുന്നെങ്കില് ഇങ്ങനെ ചിരിക്കാൻ പോലും ഭയക്കണമായിരുന്നു’ എന്ന തരത്തിലുള്ള രാഷ്ട്രീയ കമന്റുകളും ട്രോളുകളും ചിത്രത്തിന് താഴെ നിറയുന്നുണ്ട്.
ചിത്രത്തെക്കുറിച്ചുള്ള ചർച്ചകള്‍ രാഷ്ട്രീയ വൃത്തങ്ങളിലും സജീവമാണ്. ‘കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ കരുത്തുമാണ് ചിത്രത്തില്‍ കാണുന്നത്’ എന്ന് ബിജെപി വക്താവ് റെജി ലൂക്കോസ് പ്രതികരിച്ചപ്പോള്‍, ‘ധാർഷ്ട്യത്തിനേറ്റ തിരിച്ചടി’, ‘രാജാവില്‍ നിന്ന് സഖാവിലേക്ക്’ തുടങ്ങിയ പരിഹാസക്കുറിപ്പുകളുമായാണ് പലരും ചിത്രം ഷെയർ ചെയ്യുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് വിമാനത്തില്‍ കണ്ണൂരില്‍ തിരിച്ചെത്തിയ പിണറായി വിജയനെ സ്വീകരിക്കാൻ ഇ.പി. ജയരാജൻ, പി. ജയരാജൻ, കെ.കെ. ശൈലജ തുടങ്ങിയ മുതിർന്ന നേതാക്കളാരും എത്താതിരുന്നതും വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കെ.കെ. രാഗേഷ്, പി. ശശി എന്നിവർ മാത്രമാണ് അദ്ദേഹത്തെ സ്വീകരിക്കാനും പിന്നീട് തിരുവനന്തപുരത്തേക്കുള്ള യാത്രയയപ്പിനും ഒപ്പമുണ്ടായിരുന്നത്.

