തിരുവനന്തപുരം: പീഡനക്കേസില്‍ മുൻ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിൻകര കോടതിയാണ് എല്‍ദോസ് കുന്നപ്പിള്ളിയെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്.കേസില്‍ പരാതിക്കാരി ഉള്‍പ്പെടെ നാല് സാക്ഷികളാണ് കൂറുമാറിയത്. ഇന്നലെ അടച്ചിട്ട മുറിയില്‍ വാദം നടന്നപ്പോള്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചില്ലെന്ന് യുവതി മൊഴി നല്‍കുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെയും വെറുതെ വിട്ടു.
എല്‍ദോസ് കുന്നപ്പിള്ളി യുവതിയെ ഒന്നിലേറ തവണ പീഡിപ്പിച്ചെന്നാണ് 2024 മേയ് മാസത്തില്‍ നെയ്യാറ്റിൻകര സെഷൻസ് കോടതിയില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് ഇവർക്കെതിരെ കുറ്റപത്രത്തില്‍ പറയുന്നത്.
അടിമലത്തുറയിലെ റിസോർട്ടില്‍ വച്ചാണ് ആദ്യം പീഡിപ്പിച്ചത് എന്നാണ് പരാതി. 2022 ജൂലായ് നാലിനായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് പിന്നീട് എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്നു കുറ്റപത്രത്തില്‍ പറയുന്നു. കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.

