ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ആള്‍ദൈവമായി; യുവതികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ഗാന്ധര്‍വ്വ വിവാഹമെന്ന് വിശ്വസിപ്പിച്ച്; മകന്റെയടുത്തുനിന്നും പെറ്റമ്മ പോലും ഓടിപ്പോയി; അഭിഷേക് ഒടുവില്‍ അറസ്റ്റിലായി
ആത്മീയ ഗുരുവെന്ന വ്യാജേന യുവതികളെ വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ ഐഐടി ബിരുദധാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഒഡീഷ സ്വദേശിയായ 29-കാരൻ അഭിഷേക് മിശ്രയാണ് പിടിയിലായത്. ഛത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരിയായ ബി.എസ്.സി നഴ്സിങ് വിദ്യാർഥിനി നല്‍കിയ പരാതിയിലാണ് നടപടി.
സാമൂഹികമാധ്യമങ്ങളില്‍ ‘ആദികർത്താ നാരായണ ദാസ്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മിശ്ര, മഥുരയിലെ രാധാകുഞ്ച് മേഖലയിലാണ് കഴിഞ്ഞ നാല് വർഷമായി ആത്മീയ പ്രഭാഷകനെന്ന നിലയില്‍ പ്രവർത്തിച്ചിരുന്നത്. ഐഐടി റൂർക്കിയില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടിയ ഇയാള്‍ ‘രാധാ കൃപാ അമൃത’ എന്ന യൂട്യൂബ് ചാനലിലൂടെയും മറ്റ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഭക്തിപരമായ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.
പ്രഭാഷണങ്ങളിലൂടെ പരിചയപ്പെട്ട യുവതികളുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം കുടുംബങ്ങളില്‍ നിന്ന് അകറ്റി തന്റെ കൂടെ താമസിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. മഥുരയിലെ താമസസ്ഥലത്ത് ഒരേസമയം 24-ഓളം യുവതീ-യുവാക്കള്‍ ഉണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പുരാതന ഹൈന്ദവ ആചാരപ്രകാരമുള്ള ‘ഗാന്ധർവ്വ വിവാഹം’ വാഗ്ദാനം ചെയ്ത് യുവതികളെ വശീകരിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ‘പ്രസാദം’ എന്ന പേരില്‍ മയക്കുമരുന്ന് കലർത്തിയ പാല്‍ നല്‍കി ബോധം കെടുത്തിയ ശേഷമാണ് പീഡനം നടത്തിയതെന്നും അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി പിന്നീട് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
എൻജിനീയർമാർ ഉള്‍പ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസവും തൊഴില്‍ പശ്ചാത്തലവുമുള്ള യുവാക്കളെയും യുവതികളെയും ലക്ഷ്യമിട്ടാണ് ഇയാള്‍ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മകന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് സ്വന്തം അമ്മ പോലും പിന്നീട് ഇയാളെ വിട്ടുപോയിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.
വാടകവീട്ടില്‍ താമസിച്ചിരുന്ന മിശ്ര പിന്നീട് സ്വന്തമായി വീട് നിർമിക്കുകയും അവിടെവെച്ചാണ് കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തി അന്വേഷണം പുരോഗമിക്കുകയാണ്.

