പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തി പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി.ബിഎൻഎസ് 103(I), 126 (II) വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. വളരെ ശാന്തനായി കോടതിയിലെത്തിയ പ്രതി യാതൊരു കുറ്റബോധവുമില്ലാതെയാണ് പെരുമാറിയത്. കോടതിയോട് ഒന്നും പറയാനില്ലെന്നും തന്നെ തൂക്കിക്കൊന്നോളൂ എന്നുമാണ് ചെന്താമര പറഞ്ഞത്.
പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും കൊന്ന കേസിലെ ഏകപ്രതിയാണ് ചെന്താമര. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും, സുധാകരന്റെ മക്കളും. സുധാകരന്റെ മക്കളായ അഖിലയും അതുല്യയും മറ്റ് ബന്ധുക്കളും കോടതിയിലെത്തിയിട്ടുണ്ട്. ശിക്ഷാവിധി ഇന്ന് ഉച്ചയ്‌ക്ക് ശേഷം അല്ലെങ്കില്‍ അടുത്ത ദിവസം തന്നെയുണ്ടാകും എന്നാണ് വിവരം.
2025 ജനുവരി 27നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമരയ്‌ക്ക് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. സജിതയെ കൊന്ന കേസിന്റെ വിചാരണയ്‌ക്കിടെ പരോളിനിറങ്ങിയ സമയത്തായിരുന്നു ഇയാള്‍ സുധാകരനെയും ലക്ഷ്‌മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന് പറഞ്ഞാണ് വെട്ടിക്കൊന്നത്.

