കരിപ്പൂർ: ലോകമലയാളികളുടെ കാരുണ്യക്കൂട്ടായ്മയിലൂടെ സൗദിയിലെ വധശിക്ഷയില്‍ നിന്നും ജയില്‍മോചിതനായ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഒടുവില്‍ ജന്മനാട്ടില് തിരിച്ചെത്തി.
സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍ നിന്നും പുറപ്പെട്ട ഐ.എ.എക്സ് 322 (IAX 322) എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടെത്തിയത്. ഇന്ന് രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തിന് വികാരനിർഭരമായ സ്വീകരണമാണ് നാട് നല്‍കിയത്. തന്റെ മോചനത്തിനായി കൈകോർത്ത ലോകമെമ്പാടുമുള്ള എല്ലാ നല്ലവരായ മനുഷ്യർക്കും അബ്ദുല്‍ റഹീം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് റഹീമിനെ വരവേല്‍ക്കാൻ കരിപ്പൂരിലെത്തിയത്. റഹീമിന്റെ മോചനത്തിനായി സജീവമായി രംഗത്തുണ്ടായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരും സ്വീകരണത്തില്‍ പങ്കാളിയായി.
2006-ലാണ് സൗദിയില്‍ വെച്ചുണ്ടായ യാദൃച്ഛികമായ ഒരു അപകടമരണത്തില്‍ റഹീം കൊലക്കുറ്റത്തിന് പ്രതിചേർക്കപ്പെടുന്നതും തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതും. നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, 34 കോടി രൂപ (1.5 കോടി സൗദി റിയാല്‍) ദയാധനം (ബ്ലഡ് മണി) സ്വീകരിച്ച് റഹീമിന് മാപ്പ് നല്കാൻ സൗദി കുടുംബം തയ്യാറാവുകയായിരുന്നു. തുക സമാഹരിക്കാൻ ലോകമലയാളികള്‍ കൈകോർത്തതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് സൗദി കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു.

