മലപ്പുറം: തമിഴ്നാട്ടിലെ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒൻപത് മലയാളികൾ മരിച്ചു. മലപ്പുറം പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ പാങ്ങ് ജി.യു.പി സ്കൂളിലെ ഒരധ്യാപികയും ഉൾപ്പെടുന്നു. മലപ്പുറം ജില്ലയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദുരന്തം വിനോദയാത്രയ്ക്കിടെയാണ് സംഭവിച്ചത്.അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു:
അജിത (54): പ്രധാനാധ്യാപിക, പാങ്ങ് ജി.എൽ.പി.എസ് (പാലൂർ സ്വദേശിനി).ഷക്കീല (37): അധ്യാപിക, പാങ്ങ് ജി.യു.പി.എസ്.റംല (52)സുഹ്റ (43)ആശ (41)മജീദ് (43)സജിത (45)റുക്കിയ (39)ഹിഷാം (12)
അപകടത്തിൽ പരിക്കേറ്റ നാല് പേർ നിലവിൽ ചികിത്സയിലാണ്. പത്ത് വയസ്സുകാരനായ മസ്നീൻ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും, നൗഷാദ്, ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവർ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലാണ്.
അപകടത്തിൽ മരിച്ച പാങ്ങ് ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചർ കഴിഞ്ഞ രണ്ട് വർഷമായി സ്കൂളിന്റെ അമരത്തുണ്ടായിരുന്നു. പുലാമന്തോൾ പാലൂർ പരുത്തിയിൽ സ്വദേശിനിയായ അവർ മികച്ച സംഘാടകയും വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടവളുമായിരുന്നു. പരേതരായ കെ. പത്മനാഭൻ നായരുടെയും റിട്ട. അധ്യാപിക മീനാക്ഷിക്കുട്ടിയുടെയും മകളാണ്. റിട്ട. സ്പിന്നിങ് മിൽ ഉദ്യോഗസ്ഥനായ ശിവരഘുവാണ് ഭർത്താവ്. അഭിരാമി, അവന്തിക എന്നിവരാണ് മക്കൾ.
നാടിനെ നടുക്കിയ ദുരന്തം
അവധിക്കാലം ആഘോഷിക്കാനായി പുറപ്പെട്ട സംഘമാണ് വാൽപ്പാറയിലെ വളവിൽ വെച്ച് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടവിവരമറിഞ്ഞതോടെ പാങ്ങ് ഗ്രാമവും സഹപ്രവർത്തകരും വൻ ആഘാതത്തിലാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തമിഴ്നാട് പൊലീസും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും ഏകോപിപ്പിച്ചു വരുന്നു.

