ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തീരുമാനമായെന്നും പ്രഖ്യാപനം വ്യാഴാഴ്ച നടത്തുമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.മല്ലികാർജുൻ ഖാർഗെ- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഫലംവന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ ഘകടകക്ഷികള്‍ക്കിടയിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അതൃപ്തി പുകയുന്നതിനിടെയായിരുന്നു നിർണായക യേഗം.
യോഗം പൂർത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് പറഞ്ഞത്. ഘടക കക്ഷികളുമായി നേതാക്കള്‍ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. എ കെ ആന്റണിയുമായും കൊടിക്കുന്നില്‍ സുരേഷുമായും ചർച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന വി ഡി സതീശൻ, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച ശേഷമാകും പ്രഖ്യാപനം നടത്തുക.

