റിയാദ് ∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലെ പ്രദർശന മത്സരത്തിൽ നേർക്കുനേർ എത്തിയപ്പോൾ പിറന്നത് എല്ലാ ചേരുവകളും സമാസമം ചേർത്ത ഫുട്ബോൾ മത്സരം.
മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം കിലിയൻ എംബപെയും ഗോൾ നേടിയ സൗഹൃദ മത്സരത്തിൽ പിഎസ്ജി 5–4 ന് റിയാദ് ഇലവനെ തോൽപിച്ചു. സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവൻ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്.
മത്സരത്തിൽ റിയാദ് ഇലവനായി ഇരട്ടഗോൾ നേടിയ അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി. ജാങ് ഹ്യൂ സൂ റിയാദിനായി മൂന്നാം ഗോൾ നേടി.
പിഎസ്ജിക്കായി ലയണൽ മെസ്സി 3–ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ നേടി. മാർക്വീഞ്ഞോസ് (43–ാം മിനിറ്റ്), സെർജിയോ റാമോസ് (53’), കിലിയൻ എംബപെ (60’), ഹ്യൂഗോ എകിടികെ (78’) എന്നിവരാണ് പിഎസ്ജിയുടെ മറ്റു സ്കോറർമാർ. 39–ാം മിനിറ്റിൽ യുവാൻ ബെർനറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനുശേഷം 10 പേരുമായാണ് പിഎസ്ജി കളിച്ചത്.
ലയണൽ മെസ്സി, നെയ്മാർ, കിലിയൻ എംബപെ എന്നീ വമ്പന്മാരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പിഎസ്ജി ഇറങ്ങിയത്. റിയാദ് ഇലവനായി ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ ഇറങ്ങി. 60–ാം മിനിറ്റ് വരെ ഇവർ നാലു പേരും കളത്തിൽ തുടർന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചൻ സൗഹൃദ മത്സരത്തിലെ മുഖ്യാതിഥി ആയിരുന്നു.