സംസ്ഥാനമൊട്ടാകെയുള്ള സബ് രജിസ്‌ട്രേഷൻ ഓഫീസുകളിൽ മിന്നൽ പരിശോധന; പിടിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ

തിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് പിടിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ.

എറണാകുളം- എട്ട്, തിരുവനന്തപുരം- ആറ്, കോട്ടയം, കോഴിക്കോട്- അഞ്ച് വീതവും, കൊല്ലം, ആലപ്പുഴ, മലപ്പുറം- നാല് വീതവും, ഇടുക്കി, പാലക്കാട്, തൃശൂര്‍, വയനാട്- മൂന്ന് വീതവും, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് – രണ്ട് വീതവും സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ ആലപ്പുഴ മാവേലിക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഓഫീസ് കഴിയാറായ സമയം എത്തിയ ആധാരം എഴുത്താഫീസ് സ്റ്റാഫിന്റെ പക്കല്‍ നിന്നും 47,250 രൂപയും, കാസര്‍ഗോഡ് മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഉണ്ടായിരുന്ന രണ്ട് ആധാരം എഴുത്തുകാരുടെ കൈവശത്തുനിന്നും 18,000 രൂപയും, കോഴിക്കോട് കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഏജന്റിന്റെ പക്കല്‍ നിന്നും 16,000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.

കോട്ടയം കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലെ സ്റ്റാഫുകളുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത 17,040 രൂപയും, കോഴിക്കോട് ചേവായൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും കണക്കില്‍ പെടാത്ത 6,200 രൂപയും, കോഴിക്കോട് കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും കണക്കില്‍പെടാത്ത 11,00 രൂപയും, ചാലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും 15,00 രൂപയും പിടിച്ചെടുത്തു.

മലപ്പുറം എടക്കര സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും 1,870 രൂപയും, തിരുവനന്തപുരം പൂവാര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും 1,150 രൂപയും, പാലക്കാട് ഒലവക്കോട് സബ് രജിസ്ട്രാര്‍ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത 400 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.

മലപ്പുറം ഇടപ്പാള്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 700 രൂപയും തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 500 രൂപയും, ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 2800 രൂപയും, കുന്നംകുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 2,220 രൂപയും, പന്തളം സബ്രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 1,300 രൂപയും, അടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 5,150 രൂപയും വിജിലന്‍സ് ലഭിച്ചു.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡറുടെ അക്കൗണ്ടിലെ ഏതാനും ആഴ്ചകളിലെ ബാങ്ക് ഇടപാടുകള്‍ വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ഏകദേശം 15,000 രൂപയോളവും, സീനിയര്‍ ക്ലര്‍ക്കിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 രൂപയോളവും നെയ്യാറ്റിന്‍കരയിലെ വിവിധ ആധാരമെഴുത്തുകാരുടെ അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ ആയി ലഭിച്ചിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തി. വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഒരു ഫയലില്‍ ഫീസായി സര്‍ക്കാരിലേക്ക് അടക്കേണ്ട 6,296 രൂപക്ക് പകരം വെറും 610 രൂപ മാത്രം ഈടാക്കിയതായും വിജിലന്‍സ് കണ്ടെത്തി.

ചില സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഓരോ ദിവസവും ജോലിയില്‍ പ്രവേശിക്കുമ്ബോള്‍ കൈവശമുള്ള തുക എഴുതേണ്ട പേഴ്സണല്‍ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ യഥാര്‍ഥത്തില്‍ കൈവശമുള്ള തുകയും, അന്നേദിവസം കൈക്കൂലി ലഭിക്കാന്‍ സാധ്യതയുള്ള തുകയും കൂട്ടിച്ചേര്‍ത്ത് കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ എഴുതുന്നതായും വിജിലന്‍സ് കണ്ടെത്തി. തൃശൂര്‍ പഴയന്നൂര്‍ സബ് രജിസ്ര്ടാര്‍ 6,500 രൂപ രേഖപ്പെടുത്തിയിരിക്കുന്നതായും, എന്നാല്‍ അദ്ദേഹത്തിന്റെ പക്കല്‍ 1,500 രൂപ മാത്രം ഉണ്ടായിരുന്നതായും, കോട്ടയം പുതുപ്പള്ളി സബ് രജിസ്ര്ടാര്‍ ഓഫീസിലെ ഒരു ഓഫീസ് അറ്റന്‍ഡര്‍ സ്ഥിരമായി 7,000 രൂപ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി.

ആധാരം രജിസ്റ്റര്‍ ചെയ്ത് ഏഴുദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് പകരം ഒട്ടുമിക്ക സബ് രജിസ്ട്രാര്‍ ഓഫീസുകളിലും കക്ഷികളുടെ സമ്മതപത്രം പോലുമില്ലാതെ, ഏജന്റുമാര്‍ തന്നെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളും, വിവിധ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിക്കൊണ്ട് പോകുന്നതായി കണ്ടെത്തി. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി സാക്ഷികളായി സ്ഥിരമായി ആധാരമെഴുത്താഫിസുകളിലെ ഒരേ സ്റ്റാഫുകള്‍ സ്ഥിരം സാക്ഷികളാകുന്നതായും പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി.

ആധാരത്തോടൊപ്പം ആധാരമെഴുത്തുകാര്‍ കക്ഷികളില്‍നിന്നും വാങ്ങുന്ന ഫീസ് രസീതുകള്‍ ആധാരത്തോടൊപ്പം ഹാജരാക്കണമെന്ന നിബന്ധന പല ഓഫീസുകളിലും സബ് രജിസ്ട്രാര്‍മാര്‍ പാലിക്കുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തി. വ്യാഴാഴ്ച സംസ്ഥാനമൊട്ടാകെ 76 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തി ഒന്നരലക്ഷത്തോളം രൂപ പിടിച്ചെടുതിരുന്നു. വെള്ളിയാഴ്ച 54 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി.

മിന്നല്‍ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സര്‍ക്കാരിന് ലഭിക്കേണ്ട ഫീസിനത്തിലും മറ്റും സബ് രജിസ്ട്രാര്‍മാര്‍ കൂടുതല്‍ ഇളവുകള്‍ അനുവധിച്ചിട്ടുണ്ടെങ്ങില്‍ അവയെപ്പറ്റിയും, ഗൂഗിള്‍ പേ ആയിട്ടും മറ്റ് ഓണ്‍ലൈന്‍ മുഖേനയും ഏജന്റ്മാര്‍ ഉധ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൈമാറിയിട്ടുണ്ടോ എന്നും, വരും ദിവസങ്ങളില്‍ വിശദമായി പരിശോധന നടത്തുന്നതാണെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

spot_img

Related Articles

Latest news