റിയാദ്: വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ നാഷണൽ കമ്മറ്റി സംഘടിപ്പിച്ച ദേശീയ കാമ്പയിൻ സമാപന സംഗമത്തിൽ “നാസ്തികത അവകാശങ്ങളും യാഥാർത്ഥ്യവും“ എന്ന വിഷയത്തിൽ കെഎൻഎം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ ചർച്ചക്ക് നേതൃത്വം നൽകി.
സ്നേഹം, ദയ, ഭാവന, ചിന്ത, ബോധം തുടങ്ങിയവ ശാസ്ത്രീയ നിരീക്ഷണത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ലെന്നും നന്മതിന്മകളും ധാര്‍മികതയും നിർവചിക്കാൻ ദൈവിക മതത്തിനല്ലാതെ സാധ്യമല്ലെന്നും മനുഷ്യൻ്റെ യുക്തിയിലും ബുദ്ധിയിലും ചിന്താശേഷിയിലും ജൈവ അജൈവ വസ്തുക്കൾ താനെ ഉണ്ടാവുക എന്ന നാസ്തിക വിശ്വാസം ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസമെന്നും മനുഷ്യബുദ്ധിയുടെയും യുക്തിയുടെയും ചിന്തയുടെയും മാനസിക വ്യാപാരങ്ങളുടെയും അപാരമായ സാധ്യതകളെ കേവല യുക്തിയിലും ഭൗതിക നിരീക്ഷണത്തിലും തളച്ചിടുകയാണ് നാസ്തികത ചെയ്യുന്നതെന്നും ദൈവം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് മതത്തോളം പഴക്കമുണ്ടെന്നും പണ്ടു ചോദിച്ച പഴഞ്ചൻ ചോദ്യങ്ങളാണവർ ഇന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി മീഡിയ ഫോറം പ്രസിഡൻ്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിപി മുസ്തഫ, സത്താർ കായംകുളം (ഒ. ഐ. സി സി), പ്രദീപ് ആറ്റിങ്ങൾ (കേളി) എന്നിവർ ആശംസകൾ നേർന്നു. സെൻ്റർ ആക്ടിങ് പ്രസിഡൻ്റ് അബ്ദുസമദ് അദ്ധ്യക്ഷനായിരുന്നു, സെക്രട്ടറി ഷാജഹാൻ ചളവറ സ്വാഗതവും സാജിദ് ഒതായി നന്ദിയും പറഞ്ഞു.