വനിതകൾക്ക് സീറ്റ് നൽകാൻ സാധിക്കാത്തതിന്റെ പാപഭാരം മതസംഘടനകളുടെ മേൽ വച്ചുകെട്ടുന്നു : സമസ്ത

മലപ്പുറം : വനിതകൾക്ക് സീറ്റ് കൊടുക്കാത്തത് മത സംഘടനകളെ പരിഗണിച്ചാണെന്ന മുസ്ലിം ലീഗിന്റെ നിലപാട് ഒളിച്ചോട്ടമാണെന്ന് എസ്‌ കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലീഗിനെതിരായ വിമർശനം. വനിതകൾക്ക് സീറ്റ് നൽകാൻ സാധിക്കാത്തതിന്റെ പാപഭാരം മതസംഘടനകളുടെ മേൽ വച്ചുകെട്ടുകയാണെന്നും അനിവാര്യ ഘട്ടങ്ങളിൽ സ്ത്രീ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ മത സംഘടനകളൊന്നും എതിർത്തിട്ടില്ലെന്നും സമസ്ത യുവനേതാവ് ഫേസ്ബുക്കിൽ കുറിച്ചു. സ്ഥലകാല സാഹചര്യങ്ങളെ കണ്ടറിയാൻ കഴിവുള്ളവരാണ് മതനേതൃത്വമെന്നും പോസ്റ്റിൽ വിശദീകരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

വനിത ദിനം
സമൂഹത്തിന്റെ നല്ല പാതിയാണ് സ്ത്രീ. ദാമ്പത്യത്തിൽ അവരെ ഭാര്യ എന്നു വിളിക്കുന്നതിനു പകരം ‘ഇണ’ എന്നു വിശേഷിപ്പിച്ച വേദഗ്രന്ഥമാണ് ഖുർആൻ. മുഹമ്മദ് നബി(സ) കൊണ്ടുവന്ന ഇസ് ലാമിന്റെ സന്ദേശം സ്വീകരിച്ച പ്രഥമ വിശ്വാസി ഒരു പെണ്ണായിരുന്നു. പേര് ഖദീജ. പ്രണയത്തിന്റെ പട്ടുപാതയൊരുക്കി പ്രവാചകനു മുന്നോട്ടു പോവാൻ ഊർജം പകർന്നവൾ.

ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമായ ഹദീസുകളിൽ ആയിശ(റ) ഉൾപ്പടെയുള്ള സ്ത്രീകളുടെ സംഭാവന ചെറുതല്ല. മുസ്ലിം ലോകത്തെ പ്രഥമ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചതും ഒരു പെണ്ണ്. പേര് ഫാത്വിമ ഫിഹ്രി. എന്നിട്ടും ഇസ്ലാം സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. ശരിയാണ്, ഫെമിനിസത്തിന്റെ അപ്രായോഗികമായ തുല്യതാവാദമൊന്നും ഇസ്ലാമിനില്ല. എന്നാൽ ‘മഹത്തായ ഇന്ത്യൻ അടുക്കള’യിലേതുപോലെ അവളെ പാരതന്ത്ര്യത്തിന്റെ ചങ്ങലയിൽ ബന്ധിക്കുന്നുമില്ല.

ലൈംഗികതക്കപ്പുറം ഒരു പുരുഷനും തന്റെ ഇണയിൽ നിന്ന് അവകാശപ്പെടാൻ യാതൊന്നുമില്ലെന്നു ഉറക്കെ പറഞ്ഞ മതമാണിസ്ലാം. മക്കളെ പോറ്റുന്നതും അടുക്കള പേറുന്നതും അവളുടെ ഔദാര്യം മാത്രം. വിദ്യാഭ്യാസവും തൊഴിലും അവൾക്ക് നിഷേധിക്കാൻ ആർക്കുമാവില്ല.

ഇദ്ദ ഇരിക്കുന്ന സ്ത്രീക്കു പോലും, ആവശ്യമെങ്കിൽ തൊഴിലിനു പോകാനും പുറത്തിറങ്ങാനും അനുവദിക്കുന്ന കർമകാണ്ഡമാണ് ഇസ്ലാമിൽ ഉള്ളത്. ജനാധിപത്യ സംവിധാനത്തിനകത്തെ അനിവാര്യ ഘട്ടങ്ങളിൽ പെണ്ണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ഇവിടെ മത സംഘടനകളൊന്നും എതിർത്തിട്ടില്ല. രാഷ്ട്രീയക്കാർ സീറ്റു വീതം വെക്കുമ്പോൾ വനിതകൾക്ക് ഇടം നൽകാൻ സാധിക്കാതെ വരുന്നതിന്റെ പാപഭാരം മതസംഘടനകളുടെ മേൽ വെച്ചു കെട്ടുന്നതിൽ അർഥമില്ല.

വനിതകൾക്ക് തങ്ങൾ ഇടം നൽകാത്തത് മത സംഘടനകളെ പരിഗണിച്ചു കൊണ്ട് മാത്രമാണെന്നത് ഒരുതരം ഒളിച്ചോട്ടമാണ്. സ്ഥലകാല സാഹചര്യങ്ങളെ കണ്ടറിയാൻ കഴിവുള്ളവരാണ് മതനേതൃത്വം.

 

 

 

spot_img

Related Articles

Latest news