മെയ്‌ 17 : ലോക രക്താതിമർദ്ദദിനം

ഇക്കഴിഞ്ഞ മാർച്ചിൽ ന്യൂ ഓർലിയൻസിൽ നടന്ന ‘അമേരിക്കൻ കോളേജ്‌ ഓഫ്‌ കാർഡിയോളജി’യുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച ഒരു പ്രബന്ധത്തിലൂടെ അമിതമായ കംപ്യൂട്ടർ-സെൽഫോൺ ഉപയോഗം വർധിച്ച രക്തസമ്മർദത്തിന്‌ കാരണമാകുമെന്ന വസ്തുത സ്ഥിരീകരിക്കപ്പെട്ടു. ലോകത്ത്‌ ഏറ്റവും കൂടുതൽ പേർ ദീർഘനേരം സെൽഫോൺ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ മുൻപന്തിയിലാണ്‌ ഇന്ത്യയുടെ സ്ഥാനം.

ഡൽഹിയിലെ ‘ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌’ നടത്തിയ മറ്റൊരു പഠനത്തിൽ രാജ്യത്തെ 23 ശതമാനം സ്കൂൾ കുട്ടികൾക്കും അപകടകരമായി ഉയർന്ന രക്തസമ്മർദം കണ്ടു. കുട്ടികളിൽ സാധാരണ കാണാവുന്ന പ്രഷർ 120/80 എന്ന്‌ സ്ഥിരപ്പെടുത്തി, 135/90-ൽ കൂടുതൽ കണ്ടവരെയാണ്‌ വർധിച്ച രക്തസമ്മർദമുള്ളവരായി മുദ്രകുത്തിയത്‌. ഉപ്പ്‌ കൂടിയ, അപഥ്യമായ ആഹാരശൈലിയും അമിതവണ്ണവും വ്യായാമക്കുറവും സ്‌ട്രെസ്സും കുട്ടികളിൽ വർധിച്ച പ്രഷർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ കണക്കുകളുടെ വെളിച്ചത്തിൽ വേണം മേയ്‌ 17-ന്‌ ലോകമെമ്പാടും സമാചരിക്കുന്ന ‘പ്രഷർ ദിന’ത്തിന്റെ പ്രസക്തിയെ വിലയിരുത്താൻ. ഭൂമുഖത്ത്‌ പ്രതിവർഷം ഏഴര ദശലക്ഷം ആൾക്കാരെ കൊന്നൊടുക്കിക്കൊണ്ട്‌ അമിത രക്തസമ്മർദം ആപത്‌കരമായ ഒരു രോഗാതുരതയായി പടർന്നേറുകയാണ്‌. വികസിത രാജ്യങ്ങളിൽ അകാല മരണത്തിനിടയാക്കുന്ന രോഗാവസ്ഥകളിൽ നാലാം സ്ഥാനം രക്താതിസമ്മർദത്തിനാണ്‌. വികസ്വര രാജ്യങ്ങളിലെ കാര്യമെടുത്താൻ ഏഴാം സ്ഥാനവും. ഹൃദ്രോഗവും സ്‌ട്രോക്കും ഹൃദയ പരാജയവും കൂടി കണക്കിലെടുത്താൽ, ആകെക്കൂടിയുള്ള മരണനിരക്കിന്റെ 50 ശതമാനവും രക്താതിസമ്മർദത്താലാണെന്ന്‌ തെളിയുന്നു.

പ്രമേഹബാധിതരിലെ 40 ശതമാനം മരണവും പ്രഷർ വർധിക്കുമ്പോഴത്തെ അപകടാവസ്ഥകൾ കൊണ്ടുതന്നെ. ഗർഭാവസ്ഥയിൽ മാതാവിന്റെയും കുട്ടിയുടെയും പെട്ടെന്നുള്ള മരണത്തിനുള്ള പ്രധാന കാരണമായി, കുതിച്ചുയരുന്ന രക്തസമ്മർദത്തെ പരിഗണിക്കുന്നു.

2025 ആകുമ്പോൾ ലോകജനതയുടെ മൂന്നിലൊന്നു പേരെയും ഈ രോഗാതുരത കീഴ്‌പ്പെടുത്തിയിരിക്കും, അതായത്‌, 156 കോടി ആൾക്കാർ. ഇന്ത്യയിലെ പൊതുവായ കണക്കെടുത്താൽ നഗരവാസികളിലെ 25 ശതമാനം പേർക്കും ഗ്രാമീണരിൽ 15 ശതമാനം പേർക്കും ഉയർന്ന രക്തസമ്മർദമുണ്ട്‌. മുംബൈയിൽ 40 ശതമാനത്തോളം പേർക്ക്‌ അമിത രക്തസമ്മർദമുണ്ടെന്ന്‌ തെളിയുന്നു.

കേരളത്തിലെ സ്ഥിതി ഏറെ പരിതാപകരമാണ്‌. ഇവിടെ ഓരോ വീട്ടിലും കുറഞ്ഞത്‌ ഒരാൾക്കെങ്കിലും അമിതരക്തസമ്മർദമുണ്ടെന്ന്‌ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. കേരളത്തിലെ പൊതുവായ കണക്കെടുപ്പ്‌ പ്രകാരം 40 ശതമാനം പേർക്ക്‌ ഇവിടെ വർധിച്ച പ്രഷറുണ്ട്‌. ഇക്കൂട്ടരിൽ വെറും 15 ശതമാനം പേർ മാത്രമാണ്‌ പ്രഷർ പരിധിക്കുള്ളിൽ നിയന്ത്രിച്ചുനിർത്തുന്നത്‌. 75 ലക്ഷത്തിലധികം മലയാളികളിൽ രക്താതിസമ്മർദത്തിന്റെ ആപത്‌കരമായ സങ്കീർണതകൾ കാണപ്പെടുന്നു.

ഉപ്പും കൊഴുപ്പും കൂടുതലുള്ള ഭക്ഷണശൈലിയും അമിത മദ്യവിനിയോഗവും കൈമുതലാക്കിയ മലയാളികൾക്ക്‌, വരുംകാലങ്ങളിൽ നേരിടേണ്ടിവരുന്ന ഏറ്റവും ഭീകര വില്ലൻ രക്താതിസമ്മർദം തന്നെ. ഇതാവട്ടെ, അവരെ അകാലമരണത്തിലേക്ക്‌ വലിച്ചിഴക്കുകതന്നെ ചെയ്യും.

അമിത രക്ത സമ്മർദം രോഗ നിർണയം ചെയ്യുന്നതിലും ചികിത്സ വിജയപ്രദമായി നടത്തുന്നതിലും അടിസ്ഥാനപരമായ പല പ്രശ്നങ്ങളും നിലനിൽക്കുന്നു. പ്രഷർ അധികരിച്ചിട്ടുണ്ടെന്ന വസ്തുത പൊതുജനങ്ങളിൽ നല്ലൊരു ശതമാനം പേർക്കും അറിയില്ല എന്നതാണ്‌ പ്രധാന പ്രശ്നം. മറ്റു രോഗങ്ങളുമായി ആശുപത്രിയിൽ എത്തുമ്പോൾ അളക്കുന്ന പരിശോധനയിലൂടെയാണ്‌ പലപ്പോഴും ഇത്‌ കണ്ടുപിടിക്കപ്പെടുന്നതും.

ഇനി പ്രഷർ അധീകരിച്ചിട്ടുണ്ടെന്ന്‌ തെളിഞ്ഞവരിൽ, നല്ലൊരു ശതമാനം പേർ അതിനുള്ള സമുചിതമായ ചികിത്സയെടുക്കുന്നില്ല. ചികിത്സയാരംഭിച്ചവരാകട്ടെ, ബി.പി. നിശ്ചിത പരിധിക്കുള്ളിൽ നിയന്ത്രിക്കാൻ ഉദ്യമിക്കുന്നുമില്ല. വൈദ്യ നിർദേശം കൂടാതെ പ്രഷറിനുള്ള മരുന്നുകൾ നിർത്തുന്നവരും ഏറെ.

ഇതുതന്നെയാണ്‌, ‘വേൾഡ്‌ ഹൈപ്പർ ടെൻഷൻ ലീഗി’ന്റെ ഉറക്കം കെടുത്തുന്നതും. അതുകൊണ്ട്‌, ലോക പ്രഷർ ദിനത്തിൽ പ്രഖ്യാപിക്കുന്ന സന്ദേശം ഒന്നുമാത്രമാണ്‌: ‘നിസ്സാരമായ പരിശോധനയിലൂടെ നിങ്ങളുടെ പ്രഷറിന്റെ അളവുകൾ അറിയുക.’ അറിഞ്ഞാൽ മാത്രം പോരാ ചികിത്സിക്കുകയും വേണം. എത്രപേർക്ക്‌ 140/90-ൽ കൂടിയ പ്രഷറുണ്ട്‌, എത്രപേർ മരുന്നുകൾ സേവിക്കുന്നു, എത്രപേർ പ്രഷർ 140/90-ൽ കുറയ്ക്കുന്നു. ഈ വസ്തുതകളാണ്‌ അറിയേണ്ടത്‌.

രക്തസമ്മർദം കൃത്യമായി പരിശോധിച്ച്‌, ഒരുവന്റെ യഥാർഥ പ്രഷർ നിലവാരം നിർണയം ചെയ്ത്‌, ചികിത്സ ചെയ്യുന്നതിൽ പല അപാകതകളും സംഭവിക്കുന്നു. ക്ളിനിക്കിൽ വച്ച്‌ ധൃതിയിൽ എടുക്കുന്ന പ്രഷർ പലപ്പോഴും തെറ്റുന്നു. ഇതിനെ ‘വൈറ്റ്‌ കോട്ട്‌ ഹൈപ്പർ ടെൻഷൻ’ എന്നു പറയുന്നു. ‘വെളുത്ത കോട്ടിട്ട ഡോക്ടറെ’ കാണുമ്പോൾ പ്രഷർ താത്‌കാലികമായി ഉയരുന്നതാണത്‌. ഇതുമൂലം 20-35 ശതമാനം വരെ പ്രഷർ താത്‌കാലികമായി ഉയരാം.

അടുത്തത്‌ നേരെ വിപരീതമാണ്‌. ക്ളിനിക്കിൽവച്ച്‌ സാധാരണ ‘ബി.പി’, എന്നാൽ പുറത്തിറങ്ങിയാൽ ഏറ്റക്കുറച്ചിലുകൾ. അതുപോലെ പകലും രാത്രിയും എടുക്കുന്ന ബി.പി.യിൽ വ്യതിയാനങ്ങളുമുണ്ട്‌. വെളുപ്പാൻകാലത്ത്‌ ഉറക്കമുണരുമ്പോൾ ചിലരിൽ പ്രഷർ കുതിച്ചുയരാറുണ്ട്‌. ഇക്കൂട്ടർ മിക്കവാറും തലവേദനയോടെയാണ്‌ ഉണരുന്നത്‌. ഇവരിൽ ഹാർട്ടറ്റാക്കും സ്‌ട്രോക്കും വർധിച്ചതോതിൽ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്‌. അപ്പോൾ ധൃതിയിൽ പ്രഷർ അളന്ന്‌ രോഗനിർണയം നടത്തുന്നതിനു പകരം, ദിവസത്തിന്റെ പല സമയങ്ങളിൽ അളന്ന്‌ രക്തസമ്മർദം തിട്ടപ്പെടുത്തണം.

രാത്രികാലത്ത്‌ രേഖപ്പെടുത്തുന്ന പ്രഷറിന്റെ അളവുകളാണ്‌ ഒരുവന്റെ അപകടസാധ്യത നിർണയിക്കുന്നതിൽ കൂടുതൽ വിശ്വാസയോഗ്യമായി നിൽക്കുന്നത്‌ എന്ന്‌ പുതിയ നിരീക്ഷണങ്ങൾ സ്ഥിരീകരിക്കുന്നു. സാധാരണഗതിയിൽ പകലുള്ള  പ്രഷർ 10-20 ശതമാനം വരെ രാത്രിയിൽ കുറയണം. ഇത്‌ പാതിരാത്രിക്ക്‌ ശേഷം കൂടുതൽ പ്രകടമാകുന്നു. ഇക്കൂട്ടരെ ‘ഡിപ്പേഴ്‌സ്‌’ എന്നു വിളിക്കുന്നു. പകലും രാത്രിയും ഒരുപോലെ പ്രഷർ ഉള്ളവർ ‘നോൺ ഡിപ്പേഴ്‌സ്‌.’

ഇനി രാത്രിയിൽ, പകലുള്ളതിലേക്കാൾ കൂടിയ പ്രഷറുള്ളവരുണ്ട്‌ – ‘റിവേഴ്‌സ്‌ ഡിപ്പേഴ്‌സ്‌’. രാത്രിയിൽ പ്രഷർ കുറയാത്തവർക്കും പകലിനേക്കാൾ കൂടുതലുള്ളവർക്കും ഉറക്കമുണരുമ്പോൾ കുതിച്ചുയരുന്നവർക്കും ഹാർട്ടറ്റാക്ക്‌, സ്‌ട്രോക്ക്‌, ഹൃദയപരാജയം തുടങ്ങിയ മാരക പ്രത്യാഘാതകൾ ഉണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു.

ഇതിനുള്ള പരിഹാരമാണ്‌ 24 മണിക്കൂർ തുടർച്ചയായി ബി.പി. അളക്കുന്ന ‘ആംബുലേറ്ററി ബി.പി. മോനിട്ടറിങ്’. അരയിൽ ബെൽറ്റോട്‌ ചേർന്ന്‌ ഘടിപ്പിച്ച്‌ വയ്ക്കുന്ന ഉപകരണവും 24 മണിക്കൂർ തുടർച്ചയായി ബി.പി. അളക്കുന്ന സംവിധാനവും. ഈ നൂതന പരിശോധനയുടെ വെളിച്ചത്തിൽ ഒരു ദിവസത്തെ പ്രഷറിന്റെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി തിട്ടപ്പെടുത്തി, ചികിത്സ സംവിധാനം ചെയ്യാൻ സാധിക്കും. രാത്രിയിൽ കൂടുതൽ പ്രഷർ ഉള്ളവർക്ക്‌ കിടക്കാൻ നേരം മരുന്നുകൾ കൊടുക്കണം.

അപ്പോൾ പ്രഷർ നിർണയിക്കുന്നതും ചികിത്സിക്കുന്നതും കൂടുതൽ സമഗ്രവും സമ്പൂർണവുമാകണം. ഓർമിക്കുക, നിങ്ങളുടെ ആരോഗ്യവും സ്വാസ്ഥ്യവും നിങ്ങൾക്കുതന്നെ പ്രധാനം.

വിവരങ്ങൾക്ക് കടപ്പാട് : ദി പീപ്പിൾ ന്യൂസ്

spot_img

Related Articles

Latest news