പയ്യന്നൂരിലെ ആര്‍എസ്എസ് ഓഫിസിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയമായ രാഷ്ട്രഭവനു നേരെയാണ്  ഇന്ന് പുലർച്ചെ 1.30ഓടെ ആക്രമണം ഉണ്ടായത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചിലുകൾ തകർന്നു.

ബോംബാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥലത്തെത്തി പരിശോധന നടത്തിയ പയ്യന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും ഇന്ന് പരിശോധന നടത്തും.

ബോംബ് എറിഞ്ഞ പ്രതികളെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. സിപിഎം – ബിജെപി സംഘര്‍ഷമുണ്ടായ പയ്യന്നൂരില്‍ കഴിഞ്ഞ കുറെക്കാലമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

കൊല്ലപ്പെട്ട കുന്നരുവിലെ ധനരാജിന്റെ രക്തസാക്ഷിദിനാചരണം സിപിഎം ആചരിച്ചിരുന്നു. കുന്നരു സര്‍വീസ് സഹ. ബാങ്കിന് സമീപം നടന്ന രക്ഷ്താസാക്ഷിത്വ ദിനാചരണ പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജാണ് ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഭാഗമായി ധനരാജിന്റെ നാടായ കാരന്താട്ടെ രക്തസാക്ഷി സ്തൂപത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചയും കുന്നരുവില്‍ നിന്നും വൈകുന്നേരം കാരന്തോട്ടേക്ക് ബഹുജനറാലിയും നടന്നു. നൂറിലധികം പേർ പരിപാടിയില്‍ പങ്കെടുത്തു.

ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 30ന് സിപിഎം ഏരിയാകമ്മിറ്റി ധനരാജിന്റെ പേരില്‍ പയ്യന്നൂര്‍ സഹ. ബാങ്കിലുള്ള ഒന്‍പതുലക്ഷം രൂപ അടച്ചു തീര്‍ത്തിരുന്നു. എന്നാല്‍ പയ്യന്നൂര്‍ ഫണ്ട് വിവാദത്തിനെ തുടര്‍ന്ന് ആരോപണമുന്നയിച്ചതിന് പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

 

www.mediawings.in

spot_img

Related Articles

Latest news