രാജ്യത്തെ കറൻസി നോട്ടുകളുടെ അച്ചടിയിലും രൂപകൽപ്പനയിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ ഉപയോഗിച്ചുവരുന്ന കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് പകരം, പ്രത്യേക പ്ലാസ്റ്റിക് അഥവാ പോളിമർ ഉപയോഗിച്ച് നിർമ്മിച്ച കറൻസി നോട്ടുകൾ വിപണിയിലിറക്കാനാണ് ആർ.ബി.ഐ ആലോചിക്കുന്നത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണമെന്നോണം 10 രൂപയുടെയും 20 രൂപയുടെയും നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറൻസിയായി ആദ്യമായി പൊതുജനങ്ങളിലേക്ക് എത്തുക. നിലവിലുള്ള നോട്ടുകളെ അപേക്ഷിച്ച് എളുപ്പത്തിൽ മുഷിയുകയോ കേടുപാടുകൾ സംഭവിക്കുകയോ ഇല്ലെന്നതും ദീർഘകാലം ഈടുനിൽക്കുമെന്നതുമാണ് പോളിമർ നോട്ടുകളുടെ പ്രധാന സവിശേഷത.

