മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ സൗദി കിഴക്കൻ പ്രവിശ്യയുടെ പ്രതിഷേധം

ദമ്മാം: സാമാന്യ ജനങ്ങളുടെ ശബ്ദമാകുന്ന മാധ്യമങ്ങളെ അധികാരം ഉപയോഗിച്ച് കൂച്ചുവിലങ്ങിട്ടുള്ള അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകൾ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുമെന്ന്​ ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച പൗരസംഗമം അഭിപ്രായപ്പെട്ടു.

രാജ്യ സുരക്ഷയുടെ കാരണം പറഞ്ഞ് മീഡിയവൺ പ്രക്ഷേപണം നിർത്തിവെച്ചതിനെ തുടർന്ന് ‘മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് വീഴുമ്പോൾ സൗദി കിഴക്കൻ പ്രവിശ്യ പ്രതികരിക്കുന്നു’ എന്ന തലക്കെട്ടിൽ നടന്ന സംഗമം മേഖലയിലെ എഴുപതിലധികം വരുന്ന മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും സംയുക്ത പ്രതികരണ വേദി കൂടിയായി.

ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നത് രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കപ്പെടുന്ന നിശബ്ദ അടിയന്തിരാവസ്ഥയാണ്​ നിലവിലുള്ളതെന്നും ഇത്​ പ്രതിഷേധാർഹമാണന്നും സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള പൗര​ന്റെ മൗലികാവകാശത്തിന് നേരെയാണ് അധികാരികൾ തിരിഞ്ഞിരിക്കുന്നത്​.

മാധ്യമങ്ങൾ നിയമം മറികടന്നാൽ പരാതി നൽകാനും വ്യവസ്ഥാപിതമായി നേരിടാനും സംവിധാനം നിലനിൽക്കെ പുറത്തു പറയാനാവാത്ത രാജ്യസുരക്ഷാ നിയമം ചൂണ്ടിക്കാട്ടി നിഗൂഢമായ നീക്കം ദുരുദ്ദേശ്യപരമെന്ന് സംശയിക്കുന്നതിൽ ആരെയും പഴിപറയാനാകില്ല.

ഭരണകൂടത്തെ പുകഴ്ത്തുന്നതിനെ മാത്രം പോറ്റി വളർത്തപ്പെടുകയും അതിന് വഴങ്ങാത്ത മാധ്യമങ്ങൾ ഉൾപ്പെടെ പൗരന്മാരെയും സ്ഥാപനങ്ങളെയും നിരന്തരം വേട്ടക്ക് വിധേയമാക്കുന്നത് നിത്യ കാഴ്ചയായിരിക്കുന്നു. പച്ചയായ വർഗീയത പ്രചരിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്ത് ധ്രുവീകരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം നടപടികളെന്നത് ശ്രദ്ധേയമാണ്.

വിമർശനങ്ങളെയും സംവാദങ്ങളെയും ഭയക്കുന്ന ഭരണ കൂടങ്ങൾ മാധ്യമങ്ങളെ ഇതിനു മുമ്പും കടിഞ്ഞാണിട്ടിട്ടുണ്ട്. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങളും ഭരണകൂടം നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിനെതിരെ കക്ഷിത്വം മറന്ന് തികഞ്ഞ രാഷ്‌ടീയ-ചരിത്ര ബോധ്യത്തോടെ ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരിക മാത്രമാണ് പരിഹാരമെന്നും സദസിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

നവോദയ, ഐസിഎഫ്, ആർഎസ്‌സി, നവയുഗം, കെഎംസിസി, ഒഐസിസി, ഇന്ത്യൻ സോഷ്യൽ ഫോറം, പ്രവാസി സാംസ്‌കാരിക വേദി, തനിമ, യൂത്ത് ഇന്ത്യ,  ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, സിജി, ഫോക്കസ്, ദമാം ലീഡേഴ്‌സ് ഫോറം, കസവ്, ഡിസ്പാക്, ഫോർസ, സീഫ്, എംഎസ്എസ്, എപ്സാക്, കിസ്മത്ത്, വേൾഡ് മലയാളി കൗൺസിൽ, വേൾഡ് മലയാളി ഫെഡറേഷൻ, തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികളും പെരിന്തൽമണ്ണ, വാഴക്കാട്, തെക്കേപ്പുറം, തലശ്ശേരി, കണ്ണൂർ, തൃശൂർ, വടകര എൻ ആർ ഐ, പൊന്നാനി, കീഴുപറമ്പ്​, എടവണ്ണ, ആലപ്പുഴ തുടങ്ങിയ നാട്ടുകൂട്ടായ്മ പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു. കെഎം ബഷീർ, മൻസൂർ പള്ളൂർ, ഇ എം കബീർ, ആൽബിൻ ജോസഫ്, മുഹമ്മദ് നജാത്തി, മണിക്കുട്ടൻ, മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ, സി അബ്​ദുൾ ഹമീദ്​ ബഷീർ ഉള്ളണം, മൂസക്കുട്ടി കുന്നേക്കാടൻ, നിസാർ പൊന്നാനി, ആബിദ് നീലഗിരി, ഇകെ സലീം, ഷാജഹാൻ തിരുവനന്തപുരം, ബിജു പൂതക്കുളം, ടിപിഎം ഫസൽ, ഡോ. സിന്ധു ബിനു, അസ്‌ലം കൊളക്കാടൻ, ഷഫീഖ് സി.കെ, ഖദീജ ഹബീബ്​, ഷബ്​ന ഫൈസൽ റഷീദ് ഉമർ, അഷ്‌റഫ് ആലുവ, ഷാജി മതിലകം, ഹമീദ് വടകര, മൻസൂർ എടക്കാട്​, റഷീദ്​ ഉമർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ച സംഗമം രക്ഷാധികാരി ഹബീബ് ഏലംകുളം ഉദ്‌ഘാടനം ചെയ്തു. പിടി.അലവി, അഷ്‌റഫ് ആളത്ത്, നൗഷാദ് ഇരിക്കൂർ, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, ലുഖ്‌മാൻ വിളത്തൂർ, പ്രവീൺ എന്നിവർ നേതൃത്വം കൊടുത്തു.

സൂബൈർ ഉദിനൂർ അവതാരകനായിരുന്നു. മീഡിയ ഫോറം ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറമ്മൂട് സ്വാഗതവും ട്രഷറർ മുജീബ് കളത്തിൽ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news