സെറീനയ്ക്ക് സെമിയില്‍ സലാം!

സെറീനയെ കീഴടക്കി നവോമി ഒസാക്ക ആസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ; മുചോവയെ കീഴടക്കിയ ജെന്നിഫര്‍ ബ്രാഡി ഫൈനലിലെ എതിരാളി; പുരുഷ സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച്‌ ഫൈനലില്‍

മെല്‍ബണ്‍ : നാലുവര്‍ഷത്തിന് ശേഷമൊരു ഗ്രാന്‍സ്ളാം കിരീടം കൊതിച്ചെത്തിയ അമേരിക്കന്‍ വെറ്ററന്‍ വനിതാ താരം സെറീന വില്യംസിന് ആസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ കണ്ണീരോടെ മടക്കയാത്ര. ഇന്നലെ ജാപ്പനീസ് യുവതാരം നവോമി ഒസാക്കയോട് സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് 39 കാരിയായ സെറീന പുറത്തായത്. സ്കോര്‍ : 6-3,6-4. ഇതോടെ 24 ഗ്രാന്‍സ്ളാം കിരീട നേട്ടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ ആള്‍ടൈം റെക്കാഡിന് ഒപ്പമെത്താനുള്ള സെറീനയുടെ സ്വപ്നം സഫലമാകാന്‍ ഇനിയും കാത്തിരിപ്പ് വേണ്ടിവരും.

സെറീന കളിക്കുന്നത് കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ അവര്‍ക്കെതിരെ കോര്‍ട്ടിലിറങ്ങി കളിക്കാന്‍ കഴിയുന്നത് സ്വപ്നം പോലെയാണ് തോന്നുന്നത് – നവോമി ഒസാക്ക.

ജയിക്കാന്‍ എനിക്ക് ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നും പ്രയോജനപ്പെടുത്താനായില്ല. എന്തുപറ്റിയെന്ന് പറയാന്‍ പറ്റുന്നില്ല. – സെറീന വില്യംസ്

നാളെ നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി. ആവേശകരമായ രണ്ടാം സെമിപോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുചോവയെയാണ് ബ്രാഡി മറികടന്നത്. സ്കോര്‍ 6-4, 3-6, 6-4. ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ആഷ്‍ലി ബാര്‍ട്ടിയെ അട്ടിമറിച്ചാണ് മുചോവ തന്റെ ആദ്യ സെമിയിലേക്ക് എത്തിയിരുന്നത്.

അതേസമയം പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്ബ്യനും ലോക ഒന്നാംനമ്ബര്‍ താരവുമായ നൊവാക്ക് ജോക്കോവിച്ച്‌ ഫൈനലിലെത്തി. ഇന്നലെ നടന്ന ആദ്യ സെമിയില്‍ റഷ്യന്‍ ക്വാളിഫയര്‍ അസ്‌ലന്‍ കരാറ്റ്സേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നൊവാക്ക് കീഴടക്കിയത്. സ്കോര്‍ : 6-3,6-4,6-2. എട്ട് തവണ ആസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് നൊവാക്ക്.

 

spot_img

Related Articles

Latest news