മലപ്പുറം: കരുവരക്കുണ്ടില്‍ കടുവയെ കണ്ടെന്ന തരത്തില്‍ പ്രചരിച്ച വീഡിയോ പഴയതാണെന്ന് വനംവകുപ്പ്. പഴയ വീഡിയോ എഡിറ്റ് ചെയ്ത് യുവാവ് പ്രചരിപ്പിക്കുകയായിരുന്നുെവെന്ന് വനംവകുപ്പ് വ്യക്തമാക്കി.
വ്യാജമായി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതില്‍ ജെറിൻ എന്ന യുവാവിനെതിരെ വനംവകുപ്പ് കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്കി. ജനങ്ങളില്‍ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചെന്നാണ് പരാതി. പഴയ വീഡിയോ പുതിയതെന്ന രീതിയില്‍ പ്രചരിപ്പിച്ചെന്ന് ജെറിനും വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചായാണ് വിവരം.
മലപ്പുറം കരുവാരക്കുണ്ട് ജനവാസ മേഖലയില്‍ കടുവയിറങ്ങിയെന്ന തരത്തിലാണ് രാവിലെ വീഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നില്‍ യുവാവ് അകപ്പെട്ടെന്ന രീതിയിലായിരുന്നു പ്രചാരണം. കരുവാരക്കുണ്ട് ചേരി സി.ടി,സി എസ്റ്രേറ്റിന് സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്ബില്‍ ജെറിൻ ആണ് രാത്രിയില്‍ കടുവയ്ക്ക് മുന്നില്‍പ്പെട്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല
ചായത്തോട്ടത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റബർതോട്ടത്തില്‍ വഴിയോട് ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ജെറിൻ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. കടുവയുടെ സമീപത്ത് നിന്നുള്ള ദൃശ്യം പ്രചരിച്ചതോടെ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. സ്ഥലത്ത് കടുവയിറങ്ങിയെന്ന പ്രചാരണം വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ച വീഡിയോ പഴയതെന്ന് വനംവകുപ്പ് കണ്ടെത്തിയത്. ജെറിനില്‍ നിന്ന് വനംവകുപ്പ് വിവരം ശേഖരിച്ചു. തുടർന്നാണ് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിൻ സമ്മതിച്ചത്.