ടിപി വധക്കേസ് പ്രതികള്‍ക്ക് നാളെ നിര്‍ണായകം; വിചാരണക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളില്‍ നാളെ ഹൈക്കോടതി വിധി പറയും.

കൊച്ചി: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളില്‍ ഹൈക്കോടതി നാളെ വിധി പറയും.ജസ്റ്റിസുമാരായ ജയശങ്കരൻ നമ്ബ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറയുന്നത്.

ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി.മോഹനൻ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ.രമയും നല്‍കിയ അപ്പീലുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എഫ്‌ഐആറില്‍ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസില്‍ പ്രതി ചേർത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതികളുടെ വാദം.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച്‌ 2012 മേയ് 4ന് ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ സിപിഎമ്മുകാരായ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്‍റെ പകയില്‍ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി.മോഹനൻ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണില്‍ മരിച്ചിരുന്നു.

spot_img

Related Articles

Latest news