രാജ്യം കറങ്ങാൻ ഒരുക്കം,കയ്യിൽ അഞ്ചു പൈസയില്ല

 

കാസർകോട്: ഇന്ത്യയെ അറിയുകയെന്ന ലക്ഷ്യവുമായി രാജ്യം മുഴുവൻ നടന്നു കാണാൻ പുറപ്പെട്ടിരിക്കുകയാണ് കോഴിക്കോട്ടെ രണ്ട് വിദ്യാർഥികൾ. പെരുമണ്ണ മഞ്ചപാറമ്മൽ ഫൈസലിന്‍റെ മകനും പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് റിഫാൻ, കൂരാച്ചുണ്ട് കുരുടിയത്ത് സ്വദേശി ജംഷീർ എന്നിവരാണ് കാൽനട യാത്രയായി രാജ്യം ചുറ്റിക്കറങ്ങുന്നത്. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു യാത്രയ്ക്ക് ഇവർ ഒരുങ്ങിയത്. ആദ്യം വാനിലാണ് യാത്ര പുറപ്പെടാൻ ഒരുങ്ങിയെങ്കിലും പണമില്ലാത്തതിനാൽ കാൽനട യാത്രയാക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.

ഈ മാസം ഒന്നാം തീയതി കോഴിക്കോട് പെരുമണ്ണയിൽ നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു. അവിടെയുള്ള ജനസമൂഹങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും കുറിച് നേരിട്ട് പഠിക്കുകയെന്ന ലക്ഷ്യം കൂടി ഈ യാത്രയുടെ പിറകിലുണ്ട്. അഞ്ചു പൈസ കയ്യിൽ ഇല്ലാതെയാണ് യാത്ര ആരംഭിച്ചത്. യാത്രക്കിടയിൽ പലരും തരുന്ന സഹായമാണ് നിത്യ ചെലവുകളുടെ തുകയ്ക്കുള്ള ഏക പ്രതീക്ഷ. പണം ലഭിക്കുന്നില്ലെങ്കിൽ പണിയെടുത്തും ഇവർ രാജ്യം കറങ്ങാൻ ഒരുക്കമാണ്.

പെട്രോൾ പമ്പുകളിലും ടെന്‍റുകളിലുമാണ് രാത്രി വിശ്രമം. കർണാടക, ഗോവ മഹാരാഷ്ട്ര തുടങ്ങി ജമ്മു കാശ്മീർ വരെ സഞ്ചരിച്ചു. തിരിച്ച് ഇന്ത്യയുടെ കിഴക്കേ അതിർത്തി സംസ്ഥാനം വരെ പോകും. ഒടുവിൽ തമിഴ്നാട് സന്ദർശിച്ച് കേരളത്തിലേക്ക് തന്നെ മടങ്ങാനാണ് പദ്ധതി. ടീം ടെക് റോഡ് മാസ്റ്റർ യൂസ്ഡ് കാർ ചാനൽ നടത്തിവരികയാണ് ജംഷീറും റിഫാനും. രണ്ടു വർഷം കൊണ്ട് ഇന്ത്യ ചുറ്റിസഞ്ചരിച്ചു നാട്ടിൽ എത്തണമെന്നാണ് ഇവരുടെ ആഗ്രഹം. കാസർകോട് ജില്ലയിലേക്ക് പ്രവേശിച്ച ഇരുവരും തലപ്പാടി വഴി കർണാടകയിലേക്ക് പ്രവേശിക്കും.

spot_img

Related Articles

Latest news