വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്; സിബിഐയുടെ കുറ്റപത്രം തള്ളി പോക്സോ കോടതി

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കേസിൽ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവ്. സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി. സിബിഐ സംഘം തന്നെ കേസ് വീണ്ടും അന്വേഷിക്കണമെന്നും കോടതി നിർദേശം നൽകി. പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.സിബിഐ കുറ്റപത്രം തള്ളിയുള്ള കോടതി ഉത്തരവിൽ ഒരുപാട് സന്തോഷമുണ്ടെന്ന് വാളയാറിലെ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. ഇനി വരുന്ന ഉദ്യോഗസ്ഥർ നല്ല രീതിയിൽ കേസന്വേഷിക്കണം. മക്കളുടെ മരണം കൊലപാതകം തന്നെയാണെന്നു കണ്ടെത്തണമെന്നാണ് തങ്ങളുടെ ആവശ്യം. കൊലപാതകമാണെന്നതിനുള്ള തെളിവുകൾ ചൂണ്ടിക്കാണിച്ചിട്ടും സിബിഐ സംഘം ചെവിക്കൊണ്ടില്ല. ഇനി ഒരു വാളയാർ ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്നു. സിബിഐയിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണം. സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ഡിസംബർ 27 നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വാളയാറിലെ പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നായിരുന്നു സിബിഐയുടെയും കണ്ടെത്തൽ. കൊലപാതകമാണെന്നു സാധൂകരിക്കുന്നതിന് തെളിവുകളില്ലെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. നേരത്തെ കേസ് അന്വേഷിച്ച പോലീസിൻ്റെ നിഗമനങ്ങൾ തന്നെയായിരുന്നു സിബിഐ കുറ്റപത്രത്തിലും ഉൾപ്പെട്ടിരുന്നത്. ഇതേ തുടർന്ന് വലിയ പ്രതിഷേധവുമായി വാളയാർ പെൺകുട്ടികളുടെ അമ്മയും സമരസമിതിയും രംഗത്തെത്തി. സിബിഐ കുറ്റപത്രം തള്ളണമെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ഹൈക്കോടതിയുടെ നിർദേശ പ്രകാരം പാലക്കാട് പോക്സോ കോടതി ഹർജി പരിഗണിക്കുകയുമായിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്.

www.mediawings.in

spot_img

Related Articles

Latest news