തിരുവനന്തപുരം: കർക്കിടകത്തിന്റെ കാർമേഘങ്ങള്‍ മാറി, മലയാളത്തിന്റെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ ഉണർത്തി പൊന്നിൻ ചിങ്ങം പിറന്നു.പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും പ്രത്യാശ നിറയുന്ന മറ്റൊരു പുതുവർഷത്തെയാണ് ചിങ്ങപ്പുലരിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ വരവേല്‍ക്കുന്നത്. പൂക്കളമിട്ടും വസ്ത്രങ്ങള്‍ വാങ്ങിയും സദ്യയൊരുക്കിയും തിരുവോണത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേരളം.
വർഷപാതത്തിന്റെ ദുരിതങ്ങള്‍ മാറി പ്രകൃതി പൂക്കളാലും പൊൻകതിരുകളാലും അണിയുന്ന ഈ ചിങ്ങമാസം മലയാളിയുടെ കാർഷിക സംസ്കാരത്തിന്റെ കൂടിയാണ്. കഷ്ടപ്പാടുകള്‍ അവസാനിച്ച് മണ്ണില്‍ പൊന്ന് വിളയിക്കുന്ന കർഷകന്റെ മനസ്സില്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ വിരിയുന്ന കാലമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ചിങ്ങം ഒന്ന് സംസ്ഥാനത്ത് കർഷക ദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് സംസ്ഥാനതല കർഷക ദിനാചരണവും സംസ്ഥാന കർഷക അവാർഡ് ദാനവും ഇന്ന് കൊച്ചി കളമശ്ശേരിയില്‍ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി ടി. സിദ്ദിഖ് യോഗത്തില്‍ അധ്യക്ഷത വഹിക്കും. കാർഷിക മേഖലയിലെ സമഗ്ര സംഭാവനകളെയും മികവിനെയും ആദരിച്ച് 38 വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് ചടങ്ങില്‍ അവാർഡുകള്‍ വിതരണം ചെയ്യും.

