ന്യൂഡല്‍ഹി: ഡല്‍ഹി ജന്ദർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയമായ കോക്രോച്ച് ജനതാ പാർട്ടി എന്ന കൂട്ടായ്മ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആദ്യവിമത നീക്കം.മുൻ സി.ജെ.പി വോളന്റിയറായ ഗുജറാത്ത് സ്വദേശി മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തില്‍ കോക്രോച്ച് ജനതാപാർട്ടി ഡെമോക്രാറ്റിക് (സിജെപിഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചു.
സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മനീഷ് ഇന്നലെ ഡല്‍ഹിയില്‍ ഉയർത്തിയത്. സി.ജെ.പിയെ ദീപ്കെയും സംഘവും കേജ്രിവാളിന്റെ തൊഴുത്തില്‍ കെട്ടി. ആം ആദ്മിയുടെ രാഷ്ട്രീയ താത്പര്യത്തിനായി പാർട്ടിയെ ദീപ്കെ വിറ്റു. ആം ആദ്മിയില്‍ പ്രവർത്തിച്ചിരുന്നവരാണ് സി.ജെ.പി നേതൃനിരയിലുള്ള 8 പേർ. ബി.ജെ.പിയെ എതിർക്കുന്നതില്‍ മാത്രമാണ് അവർക്ക് താത്പര്യം. യുവജനങ്ങള്‍ വിയർപ്പും രക്തവും നല്കി വളർത്തിയെടുത്ത പ്രസ്ഥാനമാണ്. അവരുടെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ല. ജനാധിപത്യത്തിലൂന്നിയ ടീമിനെ വാർത്തെടുക്കുമെന്നും മനീഷ് പറഞ്ഞു
പാർട്ടിയില്‍ അംഗത്വമെടുക്കാൻ 7863018064 എന്ന വാട്സാപ്പ് നമ്പരും പുറത്തിറക്കി. ആഗസ്റ്റില്‍ മഹാരാഷ്ട്ര സാംഭാജി നഗറിലെ ദീപ്കെയുടെ വീടിനു മുന്നില്‍ മനീഷ് പ്രതിഷേധിച്ചിരുന്നു. അടിത്തട്ടിലെ പ്രവർത്തകരെ കോർ ടീമില്‍ നിന്ന് ഒഴിവാക്കുന്നുവെന്നായിരുന്നു ആരോപണം.

