ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലില്‍ കടന്നു.ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ കന്നി വൈറ്റ് ബോള്‍ സെഞ്ചുറിയുടെ (49 പന്തില്‍ 100) കരുത്തില്‍ ഇന്ത്യ ഉയർത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.4 ഓവറില്‍ 81 റണ്‍സിന് പുറത്തായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ദീപ്തി ശർമയും നന്ദനി ശർമയും ചേർന്നാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. സ്മൃതി മന്ധാന (36), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (40) എന്നിവരും തിളങ്ങി. 9 സിക്സറുകളോടെ സെഞ്ചുറി തികച്ച ഷെഫാലി, ടി20യില്‍ ഒരു മത്സരത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. ബംഗ്ലാദേശ് നിരയില്‍ 27 റണ്‍സെടുത്ത ദിലാര അക്തർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

