കോഴിക്കോട്: മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഇരുപതുകാരനായ അദിനാൻ ബന്ധുവായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനു പിന്നാലെ അദിനാൻ തൂങ്ങിമരിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങളെങ്കിലും അദിനാന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ഇന്നലെ രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. സ്വഭാവദൂഷ്യം കാരണം അദിനാനെ നേരത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ രാത്രിയില്‍ അദിനാൻ കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് അകത്ത് കയറിയത് എന്ന് കരുതുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മുത്തശ്ശിയെയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
ഈ ബഹളത്തിനിടയില്‍ വീട്ടുകാർ ഉണർന്നു. അദിനാനെ ബലം പ്രയോഗിച്ച് മറ്റൊരു മുറിയിലാക്കി പൂട്ടിയ ശേഷം ഇവർ പെണ്‍കുട്ടിയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്നപ്പോഴാണ് അദിനാനെ മരിച്ച നിലയില്‍ കണ്ടത് എന്നാണ് വീട്ടുകാർ പറയുന്നത്. ഇയാളുടെ മുഖത്തും വായിലും സെല്ലോ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. അദിനാന് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അദിനാനെ വീട്ടില്‍ നിന്നും പുറത്താക്കിയതിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും അദിനാൻ മോഷ്ടിക്കാൻ ശ്രമിച്ചത് കണ്ടെത്തിയത് ഈ പെണ്‍കുട്ടിയായിരുന്നു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. വീട്ടുകാരെ കൊലപ്പെടുത്താൻ തീരുമാനിച്ചാണ് ഇയാള്‍ രാത്രി വീട്ടില്‍ കടന്നുകയറിയത് എന്നാണ് കരുതുന്നത്. വീട്ടിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്.

