കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ട സ്പോട്സ് സ്കൂളുകളിലെയും സ്പോട്സ് അക്കാദമികളിലെയും കുട്ടികൾക്ക് കായിക പോഷണ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് കായിക മന്ത്രി വി അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ വിതരണം നിർവഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. കുട്ടികൾക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിന് നിയന്ത്രണം നിലനിൽക്കുന്നതിനാൽ രക്ഷിതാക്കളാണ് കിറ്റ് ഏറ്റുവാങ്ങിയത്.
സ്പോട്സ് ഹോസ്റ്റലുകളിലെ 1750 കുട്ടികൾക്ക് കിറ്റ് ലഭിക്കും. 1250 പേർ സ്പോട്സ് കൗൺസിലിന്റെ ഹോസ്റ്റലുകളിലും ബാക്കി ജി.വി രാജ സ്പോട്സ് സ്കൂൾ, കണ്ണൂർ സ്പോട്സ് സ്കൂൾ എന്നിവിടങ്ങളിലും ഉള്ള കുട്ടികളാണ്.
സപ്ലൈകോ, മിൽമ എന്നിവരുടെ ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ആകെ 1793 രൂപയുടെ സാധനങ്ങൾ ഒരു കിറ്റിലുണ്ട്. കായിക വിദ്യാർത്ഥികൾക്ക് ആവശ്യമായ പോഷകാഹാര വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ജില്ലയിലും ഇന്നുതന്നെ വിതരണം ആരംഭിച്ചു. ഒരാഴ്ചകൊണ്ട് വിതരണം പൂർത്തിയാക്കും.
സ്പോട്സ് അക്കാദമികളിലെ കുട്ടികളിൽ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതു കൊണ്ട് തന്നെ പോഷകാഹാര കുറവ് ഇവർ നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇത് ഇവരുടെ കായിക ഭാവിയെ തന്നെ ബാധിക്കും. ഈ സാഹചര്യത്തിലാണ് പോഷകാഹാര കിറ്റ് നൽകാൻ തീരുമാനിച്ചത്.