ആർ ടി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി

അസമിലും  ബംഗാളിലിലും യാത്രക്കാരുമായി പോയി തിരികെ വരാൻ കഴിയാതെ കുടുങ്ങിപ്പോയ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ തിരികെ കേരളത്തിൽ എത്തിക്കുന്നതിനായി  എറണാകുളം ആർ ടി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. അസമിൽ മാത്രം 170 ഓളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഫോണില്‍ വിളിച്ച് വിവരം തിരക്കുകയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന വാഹനങ്ങളിൽ സ്പെഷ്യൽ പെർമിറ്റ് കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ പെർമിറ്റ് ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷ ലഭിച്ചാൽ ഉടൻ പെർമിറ്റ് നൽകുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 32 അപേക്ഷകൾ ലഭിച്ചു. ഇവയ്ക്കെല്ലാം പെർമിറ്റുകൾ അനുവദിച്ചു. വാഹൻ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതും ഫീസ് അടയ്ക്കേണ്ടതും.

മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അരുൺ സി.ഡി, എ എം വി ഐ പ്രസന്ന കുമാർ, പി ആർ ഒ രതീഷ് എന്നിവരെ ഹെൽപ്പ് ഡെസ്ക് സേവനങ്ങൾക്കായി നിയമിച്ചിട്ടുണ്ടെന്ന് ആർ ടി ഒ പി.എം. ഷബീർ അറിയിച്ചു. ജില്ലകളിലെ ഹെൽപ്പ് ഡെസ്ക്കുകളുടെ പ്രവർത്തനം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ട് വിലയിരുത്തുന്നുണ്ട്.

ഇത്രയും ദൂരം ഓടുന്നത് വലിയ ഡീസൽ ചെലവ് വരുമെന്നതിനാലും കാലിയായി സഞ്ചരിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നതിനാൽ അസമിൽ നിന്ന് നിരവധി വാഹനങ്ങൾ ഇപ്പോൾ തിരികെ വരാൻ താത്പര്യം കാണിക്കുന്നില്ല. ലോക് ഡൗൺ തീരുന്ന മുറയ്ക്ക് യാത്രക്കാരുമായി എത്തിയാൽ നഷ്ടം ഒഴിവാക്കാനാകുമെന്നാണ് ഡ്രൈവർമാർ നൽകുന്ന വിവരം.

spot_img

Related Articles

Latest news