റിയാദ്: ജനാധിപത്യ പ്രക്രിയയോടുള്ള പൊതുജനങ്ങളുടെ താൽപര്യം വർധിപ്പിക്കുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൂടുതൽ സജീവമായ സംവാദ വിഷയമാക്കുകയും ചെയ്യുന്നതിനായി മാസ് റിയാദും ടാർഗറ്റും സംയുക്തമായി സംഘടിപ്പിച്ച “ജനാധിപത്യത്തിന്റെ നാളെയെ പ്രവചിക്കൂ, വിജയത്തിന്റെ പടവുകൾ കയറൂ” എന്ന പ്രമേയത്തിലുള്ള “ഇലക്ഷൻ പ്രവചന മത്സരം 2026” വിജയികളെ പ്രഖ്യാപിച്ചു. റിയാദിലെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
കേരള രാഷ്ട്രീയ സാഹചര്യങ്ങളെയും തിരഞ്ഞെടുപ്പ് ഫലങ്ങളെയും ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു. അഞ്ച് ചോദ്യങ്ങളാണ് മത്സരത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നത്. പങ്കെടുത്തവരിൽ ആരും തന്നെ എല്ലാ ചോദ്യങ്ങൾക്കും പൂർണ്ണമായും ശരിയുത്തരം നൽകാനായില്ല. തുടർന്ന് ഏറ്റവും കൂടുതൽ ശരിയുത്തരങ്ങൾ നൽകിയ മത്സരാർത്ഥികളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.
മൂന്ന് വീതം ശരിയുത്തരങ്ങൾ നേടിയ ആറു പേരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് അന്തിമ വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തിൽ ഒന്നാം സ്ഥാനം റിയാദിൽ നിന്നുള്ള അബ്ദുൽ കരീം കൊടുവള്ളിക്കാണ് ലഭിച്ചത്. മുക്കം കാരശ്ശേരി സ്വദേശികളായ ടി. ബഷീർ, നിഷാൻ മുഹമ്മദ് (S/O അസ്ക്കർ സർക്കാർ പറമ്പ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സീനിയർ മാധ്യമ പ്രവർത്തകൻ നസറുദ്ധീൻ വി.ജെ, സാമൂഹിക പ്രവർത്തകൻ അബ്ദുള്ള വല്ലാഞ്ചിറ, ടാർഗറ്റ് ഡയറക്ടർ സുഹാസ് ചേപ്പാലി എന്നിവർ വിജയികളെ തിരഞ്ഞെടുത്തത്. ചടങ്ങിൽ മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജബ്ബാർ കക്കാട്, ഫൈസൽ എ.കെ, മുഹമ്മദ് കൊല്ലളത്തിൽ, ഷംസു കാരാട്ട്, സാദിഖ് സി.കെ, സത്താർ കാവിൽ എന്നിവർ ആശംസകൾ നേർന്നു.
മാസ് റിയാദ് ജനറൽ സെക്രട്ടറി മുസ്തഫ എ.കെ സ്വാഗതവും, പ്രോഗ്രാം കോർഡിനേറ്റർ അശ്റഫ് മേച്ചേരി നന്ദിയും രേഖപ്പെടുത്തി.
മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 7001 രൂപയും, രണ്ടാം സമ്മാനമായി 4001 രൂപയും, മൂന്നാം സ്ഥാനത്തിന് 2001 രൂപയും നൽകുമെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം മാസ് റിയാദ് സംഘടിപ്പിക്കുന്ന അടുത്ത പൊതുപരിപാടിയിൽ വെച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

