കൊച്ചി: കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്.മൂവരും കോതമംഗലം ബസേലിയസ് ഡെന്റല്‍ കോളജിലെ വിദ്യാർത്ഥികളാണ്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു.
ഇന്ന് ഉച്ചയോടെയാണ് അപകടം. ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിലേക്ക് കുളിക്കാനെത്തിയത്. അതില്‍ മൂന്ന് പേർ പുഴയിലെ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർഥികള്‍ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ നിലവില്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പുഴയില്‍ അപകട സാദ്ധ്യത മുൻനിർത്തി മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ ഇത് അവഗണിക്കുകയാണെന്ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി പറഞ്ഞു.

