ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെ ജനകീയപ്രഖ്യാപനങ്ങളുമായി നടൻ വിജയ്. പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യവൈദ്യുതി നല്‍കുമെന്നും സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപവത്ക്കരിക്കുമെന്നും വിജയ് പറഞ്ഞു.ലഹരിമരുന്നിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം എന്റെ ഹൃദയത്തില്‍ കുടിയിരിക്കുന്നവരെന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. തന്റെ സർക്കാരില്‍ സമാന്തര അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്നും അന്തിമതീരുമാനം തന്റേതായിരിക്കുമെന്നും വിജയ് പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനും ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനും തനിക്ക് ന്യായമായ സമയം നല്‍കണമെന്ന് വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കവെ 2021 മുതല്‍ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. 10 ലക്ഷം കോടി കടം വാങ്ങിയാണ് ഡിഎംകെ സർക്കാർ പോയത്. ഖജനാവ് ശൂന്യമായ ഘട്ടത്തിലാണ് ഭരണം ഏറ്റെടുക്കുന്നതെന്നും വിജയ് വ്യക്തമാക്കി.
‘ സിനിമയില്‍ വിജയിക്കാൻ ധാരാളം പ്രയാസങ്ങള്‍ നേരിട്ട എനിക്ക് വിശപ്പിന്റെ വില നന്നായറിയാം. ഞാൻ ഒരു രാജപരമ്പരയില്‍നിന്ന് വരുന്നയാളല്ല. ഞാൻ വന്നത് നിങ്ങളിലൊരാളായാണ്. വ്യാജവാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കില്ല. ജനങ്ങളുടെ ചില്ലിക്കാശുപോലും വേണ്ട. അഴിമതിയെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിക്കണം. താൻ ദേവദൂതനല്ല, സാധാരണക്കാരനാണ്. ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞ് ആരെയും പറ്റിക്കില്ല. ചെയ്യാൻ കഴിയുന്ന കാര്യങ്ങളേ പറയൂ.’- വിജയ് പറഞ്ഞു.

