ഏക സിവില്‍കോഡ്: സി.പി.എം സെമിനാറില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല

മലപ്പുറം: ഏക സിവില്‍കോഡിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള സി.പി.എം ക്ഷണം തള്ളി മുസ്ലീം ലീഗ്.ഞായറാഴ്ച പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഏക സിവില്‍കോഡിനെതിരെ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണമെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച്‌ അത് ദേശീയ വിഷയമാണ്. അത്തരം ഒരു നിയമം പാര്‍ലമെന്റില്‍ പാസാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും സംഘടനകള്‍ക്കുണ്ട്. സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടകമാണ് മുസ്ലീം ലീഗ്. ഈ വിഷയത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതികരിക്കാൻ സാധിക്കുന്നത് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ക്ഷണിച്ചിരിക്കുന്നത് മുസ്ലീം ലീഗിനെ മാത്രമാണ്. മറ്റ് ഘടകക്ഷികള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനെ മാറ്റി വച്ചുകൊണ്ട് ഏക സിവില്‍ കോഡ് വിഷയത്തില്‍ ആര്‍ക്കും മുന്നോട്ട് പോകാനാകില്ല. ഇത്തരമൊരു സെമിനാറില്‍ ലീഗ് പങ്കെടുക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ഭാവിയില്‍ ദോഷമുണ്ടാക്കുമെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്ത സെമിനാറില്‍ പങ്കെടുക്കുന്നതില്‍ ലീഗിന് യാതൊരു വിരോധവുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സെമിനാറുകള്‍ ഭിന്നിപ്പിക്കാൻ വേണ്ടി ആകരുത്. മുസ്ലീം ലീഗ് എം.പിമാരുടെ സംഘം മണിപ്പുര്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.

spot_img

Related Articles

Latest news