അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നുള്ള ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിയാണ് മെസി അർജന്റീന ജഴ്സിയില്‍ നിന്ന് വിടപറഞ്ഞത്.എന്നാല്‍ ഇന്റർ മയാമിക്കൊപ്പം കളി തുടരുമെന്ന് മെസി വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ വിരമിക്കല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് തകർത്തിരിക്കുകയാണ് ലയണല്‍ മെസി.
ബാലൻദ്യോറിന്റെ ചുരുക്കപ്പട്ടികയില്‍ പേര് ചേർക്കപ്പെട്ടതോടെയാണ് ഇത്തരമൊരു നേട്ടത്തിലേക്കെത്താൻ മെസിക്കായത്. 30 പേരുടെ ചുരുക്കപ്പട്ടികയാണ് ഫ്രഞ്ച് മാഗസിൻ പുറത്തുവിട്ടത്. 39കാരനായ മെസി രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ബാലൻദ്യോറിന്റെ ചുരുക്കപ്പട്ടികയില്‍ പേര് ചേർത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഫിഫ ലോകകപ്പില്‍ ഒമ്പത് ഗോളും നാല് അസിസ്റ്റും ഉള്‍പ്പെടെ മെസി ഗംഭീര പ്രകടനമാണ് നടത്തിയത്.
അർജന്റീനയെ ഫെെനലിലേക്ക് എത്തിക്കാനും ക്യാപ്റ്റനെന്ന നിലയില്‍ മെസിക്ക് സാധിച്ചു. എന്നാല്‍ ഫെെനലില്‍ സ്പെയിനോട് തോറ്റതോടെ കപ്പിലേക്കെത്താൻ സാധിക്കാതെ പോയി. ഇത് 17ാം തവണയാണ് മെസി ബാലൻദ്യോറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്നത്. എട്ട് തവണ ബാലൻദ്യോറില്‍ മുത്തമിട്ട് ഏറ്റവും കൂടുതല്‍ ഈ പുരസ്കാരം നേടിയ താരമാണ് മെസി.
രണ്ട് നാമനിർദ്ദേശങ്ങള്‍ തമ്മിലുള്ള ഏറ്റവും ദൈർഘ്യമേറിയ ഇടവേള എന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോക റെക്കോർഡും അദ്ദേഹം മറികടന്നു. 2006-2026വരെയുള്ള കാലയളവിലാണ് മെസി ബാലൻദ്യോർ ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്നത്. 20 വർഷത്തോളമായി ബാലൻദ്യോർ പുരസ്കാരത്തിന്റെ പട്ടികയിലെ സജീവ താരമായി നില്‍ക്കാൻ മെസിക്ക് സാധിച്ചു. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 2004-2022 വരെയാണ് ഈ നേട്ടത്തിലേക്കെത്താൻ സാധിച്ചത്.
18 വർഷക്കാലമാണ് റൊണാള്‍ഡോക്ക് ബാലൻദ്യോർ പട്ടികയില്‍ ഇടം നേടാനായത്. ലൂക്കാ മോഡ്രിച്ച്, കരിം ബെൻസേമ എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്. 39ാം വയസില്‍ ബാലൻദ്യോർ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതോടെ ബാലൻദ്യോർ ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡിലേക്കുമെത്താൻ മെസിക്കായി.
37ാം വയസില്‍ ഈ നേട്ടത്തിലെത്തിയ റൊണാള്‍ഡോയുടെ റെക്കോഡിനെയാണ് മെസി മറികടന്നത്. ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 30 അംഗ ചുരുക്കപ്പട്ടികയില്‍ ഇടം നേടാൻ സാധിച്ചിട്ടില്ല. റൊണാള്‍ഡോയുടെ പോർച്ചുഗലിന് കഴിഞ്ഞ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
അതേ സമയം കൂടുതല്‍ തവണ ബാലൻദ്യോർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്ന താരമെന്ന റെക്കോഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോഴും തലപ്പത്ത് തുടരുകയാണ്. 18 തവണയാണ് റൊണാള്‍ഡോ ഈ നേട്ടത്തിലേക്കെത്തിയത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 വർഷങ്ങളിലാണ് മെസി ബാലൻദ്യോർ നേടിയത്.
ഇത്തവണ വീണ്ടും ബാലൻദ്യോർ നേടാൻ മെസിക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവസാന ലീഗ് സീസണിലും മികവ് കാട്ടിയ മെസി ലോകകപ്പിലും ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. വിരമിച്ച ശേഷവും ബാലൻദ്യോർ കിരീടമെന്ന റെക്കോഡിലേക്കെത്താൻ മെസിക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

