രണ്ട് അതിഥിത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

നെടുങ്കണ്ടം: കണ്ടെയ്നര്‍ ലോറിയില്‍നിന്നു ഗ്രാനൈറ്റ് പാളികള്‍ മറ്റൊരു ലോറിയില്‍ കയറ്റാനായി പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം.
രണ്ട് അതിഥിത്തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലരയോടെ മയിലാടുംപാറ പൊത്തക്കള്ളിയിലാണ് അപകടം. ലോറിയില്‍നിന്നു ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു വശത്തായി അടുക്കി വച്ചിരുന്ന ഗ്രാനൈറ്റ് പാളികള്‍ പ്രദീപിന്‍റെയും സുധന്‍റെയും ദേഹത്തേക്കു പതിക്കുകയായിരുന്നു. 250 കിലോഗ്രാം ഭാരം വരുന്നതാണ് ഒരോ ഗ്രാനൈറ്റ് പാളിയും. ഇരുപതോളം ഗ്രാനൈറ്റ് പാളികളാണ് ഇവരുടെ ദേഹത്തേക്കു പതിച്ചത്.

രണ്ടു വശത്തായി അടുക്കിയിരുന്ന ഗ്രാനൈറ്റ് പാളികള്‍ക്കിടയില്‍ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇരുവരുടെയും തല പൂര്‍ണമായും തകര്‍ന്നു തത്ക്ഷണം മരണം സംഭവിച്ചിരുന്നു. ഒന്നര മണിക്കൂറോളം നാട്ടുകാരും നെടുങ്കണ്ടം ഫയര്‍ഫോഴ്സും തീവ്രശ്രമം നടത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പടുകൂറ്റന്‍ ഗ്രാനൈറ്റ് പാളികള്‍ ഇരുപതോളം പേര്‍ ചേര്‍ന്ന് എടുത്തു പുറത്തേക്കു മാറ്റിയും ഗ്രാനൈറ്റ് പാളികള്‍ കയറില്‍ കെട്ടി ഉയര്‍ത്തിയുമാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തത്.

അപകടത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറി മയിലാടുംപാറ അടിമാലി റോഡില്‍ കുടുങ്ങിക്കിടന്നതു ഗതാഗത തടസത്തിനും കാരണമായി. കണ്ടെയ്നര്‍ ലോറിയില്‍നിന്നു ഗ്രാനൈറ്റ് മറ്റൊരു ലോറിയിലേക്കു കയറ്റാനാണ് കരാറുകാരന്‍ അതിഥിത്തൊഴിലാളികളെ എത്തിച്ചത്. കേസെടുത്തതായും വിശദ അന്വേഷണം ആരംഭിച്ചതായും ഉടുമ്ബന്‍ചോല പോലീസ് അറിയിച്ചു.

സുധന്‍റെയും പ്രദീപിന്‍റെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഇവര്‍ രണ്ടു വര്‍ഷമായി നെടുങ്കണ്ടത്തെ നിര്‍മാണ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

spot_img

Related Articles

Latest news