റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്? താരത്തിനെ സമീപിച്ച്‌ അല്‍ ഹിലാല്‍ ക്ലബ്ബ്

റിയാദ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയേയും സൗദി അറേബ്യയിലേക്ക് എത്തിക്കാന്‍ നീക്കം. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലാണ് മെസിയെ ടീമിലെത്തിക്കാന്‍ താത്പര്യം അറിയിച്ചിരിക്കുന്നത്.

റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ ഇരിട്ടിയോളം വരും മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന തുക.ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഭാഗമായിരിക്കുന്ന അല്‍ നസര്‍ ക്ലബ്ബിന്റെ ചിരവൈരികളാണ് അല്‍ ഹിലാല്‍.

സീസണ്‍ അവസാനത്തോടെ മെസിയെ ടീമിലെത്തിക്കാനാണ് ഹിലാലിന്റെ ശ്രമം. ബാഴ്സ യൂണിവേഴ്സലിന്റെ റിപ്പോര്‍ട്ട് പ്രകാരം 300 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് മെസിക്കിട്ടിരിക്കുന്ന വില.മെസിയുടെ പിതാവ് ജോര്‍ജെ ഹിലാല്‍ അധികൃതരുമായി സംസാരിക്കുന്നതിനായി റിയാദിലുണ്ടെന്നും ഡെയിലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മെസി ഹിലാലിലെത്തിയാല്‍ സൗദി അറേബ്യന്‍ ഫുട്ബോളിന് അത് വലിയ മുതല്‍ക്കൂട്ടാകും. മെസി-റൊണാള്‍ഡൊ വൈരത്തിന്റെ തുടര്‍ച്ചയും സാധ്യമാകും.സൗദിയുടെ ടൂറിസം അംബസഡര്‍ മെസിയാണെന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ട ഒന്നാണ്.

അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റം മെസിയുടെ ക്ലബ്ബായ പാരിസ് സെന്റ് ജര്‍മനെതിരെയായിരിക്കും. ജനുവരി 19-നാണ് മത്സരം. അല്‍ ഹിലാല്‍, അല്‍ നസര്‍ ക്ലബ്ബുകളിലെ മികച്ച താരങ്ങള്‍ അണിനിരക്കുന്ന ടീമായിരിക്കും പാരീസിനെ നേരിടുക

spot_img

Related Articles

Latest news