ബെനഡിക്‌ട് പതിനാറാമന്‍ മാർപാപ്പ അന്തരിച്ചു.

വത്തിക്കാന്‍:കത്തോലിക്ക സഭയുടെ മുന്‍ പോപ്പ് ബെനഡിക്‌ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസ്സായിരന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വത്തിക്കാനിലെ മതേര്‍ എക്ലീസിയ ആശ്രമത്തിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2013ലാണ് അദ്ദേഹം മാര്‍പ്പാപ്പ സ്ഥാനം ഒഴിഞ്ഞത്.

2013-ല്‍, 1415-ല്‍ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാര്‍പാപ്പയായ അദ്ദേഹം എട്ട് വര്‍ഷത്തില്‍ താഴെ കാലം കത്തോലിക്കാ സഭയെ നയിച്ചു. ബെനഡിക്‌ട് തന്റെ അവസാന വര്‍ഷം ചെലവഴിച്ചത് വത്തിക്കാനിലെ മതിലുകള്‍ക്കകത്തുള്ള മതേര്‍ എക്ലീസിയ ആശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു.
ജോസഫ്‌ റാറ്റ്‌സിംഗര്‍ എന്നാണ് യഥാര്‍ഥ നാമം. 1927 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലെ ബവേറിയയില്‍ ജനിച്ചു. 2005 ഏപ്രില്‍ 19നു നടന്ന പേപ്പല്‍ കോണ്‍ക്ലേവില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രില്‍ 25ന് മാര്‍പ്പാപ്പയെന്ന നിലയില്‍ ആദ്യ ദിവ്യബലി അര്‍പ്പിച്ചു. അതേ വര്‍ഷം മേയ്‌ 7ന്‌ സ്ഥാനമേറ്റു. 2005 – 2013 വരെ കാലയളവില്‍ മാര്‍പ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തല്‍സ്ഥാനത്തു നിന്നും രാജിവച്ചു. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പക്ക് ജര്‍മന്‍, വത്തിക്കാന്‍ പൗരത്വങ്ങളുണ്ട്.ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ നേതാക്കളില്‍ ഒരാളും മികച്ച എഴുത്തുകാരനുമായിരുന്നു ബെനഡിക്‌ട് പതിനാറാമന്‍. ജോണ്‍ പോള്‍ രണ്ടാമന്‍റെ അടുത്ത സഹായിയായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍, മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ്‌ ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്‍റ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍,വിശ്വാസ തിരുസംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഡീന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

എഴുപത്തെട്ടാം വയസില്‍ മാര്‍പ്പാപ്പയായ ബെനെഡ്കിട് പതിനാറാമന്‍ ക്ലമന്‍റ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജര്‍മ്മനിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒന്‍പതാമത്തെ മാര്‍പ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീന്‍, ഗ്രീക്ക്‌, ഹീബ്രു ഭാഷകള്‍ വശമുള്ള മാര്‍പ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.

കാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാര്‍ത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയില്‍ ആദ്യ വര്‍ഷങ്ങളില്‍ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്.

spot_img

Related Articles

Latest news