ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 17 കായികതാരങ്ങള്‍ക്ക് രാജ്യത്തെ പ്രമുഖ കായിക ബഹുമതിയായ അർജുന പുരസ്കാരം ലഭിച്ചപ്പോള്‍, ഒരു താരത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചു.
എന്നാല്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേല്‍രത്ന പുരസ്കാരം ആരും അര്‍ഹനായില്ല. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് അരുണ്‍ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മലയാളി താരങ്ങളായ സ്പ്രിന്റർ മുഹമ്മദ് അജ്മല്‍, ബാഡ്മിന്റണ്‍ താരം ട്രീസ ജോളി എന്നിവരുള്‍പ്പെടെ 17 പേരാണ് അര്‍ജുന അവാര്‍ഡിന് അർഹരായത്. ഹൈജംപ് താരം തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി (അത്ലറ്റിക്സ്), ഗായത്രി ഗോപീചന്ദ് (ബാഡ്മിന്റണ്‍), വിദിത് ഗുജറാത്തി, ദിവ്യ ദേശ്മുഖ് (ചെസ്), ലാല്‍റെംസിയാമി, രാജ്കുമാർ പാല് (ഹോക്കി), അഖില്‍ ഷെറോണ് (ഷൂട്ടിങ്), രുദ്രാക്ഷ ഖണ്ഡേല്‍വാള്‍ (പാരാ ഷൂട്ടിങ്), ഏകത ഭ്യാൻ (പാരാ അത്ലറ്റിക്സ്), അരവിന്ദ് സിങ് (റോയിങ്), നരേന്ദർ (ബോക്സിങ്), സുർജീത്, പൂജ (കബഡി), ധനുഷ് ശ്രീകാന്ത് (ഡെഫ് ഷൂട്ടിങ്) എന്നിവരാണ് അർജുന അവാർഡിന് അര്‍ഹരായത്.

