തുമക്കുരുവിലെ ഹെലികോപ്റ്റര്‍ നിര്‍മ്മാണശാല രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ബെംഗളൂരു: കര്‍ണാടകയിലെ തുമക്കുരുവിലെ ഹെലികോപ്റ്റര്‍ നിര്‍മ്മാണശാല രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ നിര്‍മ്മിച്ച ആദ്യത്തെ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററിന്റെ ചെറു മാതൃക പ്രധാനമന്ത്രിയ്‌ക്ക് സമ്മാനമായി നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

ഇന്ത്യയ്‌ക്ക് അഭിമാനമായ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറി വഴി തദ്ദേശീയമായി പ്രതിവര്‍ഷം നൂറ് ഹെലികോപ്റ്റര്‍ വീതം നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ വിപുലപ്പെടുത്തും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 615 ഏക്കറില്‍ പരന്നുകിടക്കുന്ന വിശാലമായ ഹെലികോപ്റ്റര്‍ നിര്‍മ്മാണ സമുച്ചയം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്‌എഎല്‍) കീഴിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2016-ലാണ് കര്‍ണാടകയിലെ തുമക്കുരുവില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടത്.

നിലവില്‍ 30 ഹെലികോപ്റ്ററുകള്‍ വരെ ഒരു വര്‍ഷം നിര്‍മ്മിക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാണെന്ന് എച്ച്‌എഎല്‍ അറിയിച്ചു. ഘട്ടം ഘട്ടമായി അഞ്ച് വര്‍ഷത്തിനുള്ളില്‍ വര്‍ഷം തോറും നൂറായി ഉയര്‍ത്തുമെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ എല്‍യു ഹെലികോപ്റ്റര്‍ എല്ലാവിധ ടെസ്റ്റിംഗുകളും പൂര്‍ത്തിയാക്കി പറക്കാന്‍ തയ്യാറാണെന്ന് എച്ച്‌എഎല്‍ അറിയിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ പ്രധാനമന്ത്രി കണ്ട് പരിശോധനകള്‍ നടത്തി. ചെറു യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണവും റിപ്പയര്‍ അടക്കമുള്ള സൗകര്യവും ഭാവിയില്‍ ഒരുക്കാനാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്. ആദ്യത്തെ ഇരുപത് വര്‍ഷം കൊണ്ട് മൂന്ന് മുതല്‍ പതിനഞ്ച് ടണ്‍ വരെ ഭാരമുള്ള ആയിരം ഹെലികോപ്റ്ററുകള്‍ ഈ ഫാക്ടറിയില്‍ നിര്‍മ്മിക്കുകയെന്നുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

spot_img

Related Articles

Latest news